തോട്ടം മേഖലക്ക് ആഹ്ലാദമായി രാജുവിന്‍െറ മന്ത്രിസ്ഥാനം

പുനലൂര്‍: പുനലൂര്‍ മണ്ഡലത്തില്‍നിന്ന് ആദ്യമായി മന്ത്രിസ്ഥാനത്ത് എത്തുന്ന കെ. രാജുവിന്‍െറ സാന്നിധ്യം കിഴക്കന്‍ മലയോര മേഖലയുടെ വികസനത്തിന് വഴിതെളിക്കുമെന്ന് പ്രതീക്ഷ. മണ്ഡലത്തിലെ അവികസിത-തോട്ടം മേഖലയിലെയടക്കം ജനങ്ങള്‍ പ്രിയപ്പെട്ട എം.എല്‍.എക്ക് മന്ത്രിസ്ഥാനം ലഭിച്ചതില്‍ സന്തോഷത്തിലാണ്. പുനലൂരിലുള്ളവര്‍ മറ്റ് മണ്ഡലത്തില്‍നിന്ന് വിജയിച്ച് മന്ത്രിയായെങ്കിലും നടാടെയാണ് പുനലൂരിന് ഒരു മന്ത്രിയെ ലഭിക്കുന്നത്. റെക്കോഡ് ഭൂരിപക്ഷത്തിലാണ് രാജു ഇത്തവണ ഹാട്രിക് വിജയം നേടിയത്.

പുനലൂര്‍ കോടതിയില്‍ 1976 മുതല്‍ അഭിഭാഷകനായ രാജു 2006 ലാണ് മുന്‍മന്ത്രി എം.വി. രാഘവനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലത്തെുന്നത്. 2011ല്‍ കോണ്‍ഗ്രസ് നേതാവ് ജോണ്‍സണ്‍ എബ്രഹാമിനെ 18005 വോട്ടിനും ഇത്തവണ മുസ്ലിം ലീഗിലെ എ. യൂനുസ്കുഞ്ഞിനെ 33582 വോട്ടിനും പരാജയപ്പെടുത്തി.
കിഴക്കന്‍ മേഖലയിലെ ആദ്യകാല കമ്യൂണിസ്റ്റ് സംഘാടകനായ ഏരൂര്‍ നെടിയറ നെട്ടയം പുത്തന്‍പുര വീട്ടില്‍ പരേതനായ ജി. കരുണാകരന്‍െറയും പരേതയായ കെ. പങ്കജാക്ഷിയുടെയും മകനാണ് 63കാരനായ രാജു. നെട്ടയം ഗവ.എല്‍.പി.എസ്, അഞ്ചല്‍ ഈസ്റ്റ് ഗവ.എച്ച്.എസ്, അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളജ്, തിരുവനന്തപുരം ഗവ. ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. അഞ്ചല്‍ സെന്‍റ് ജോണ്‍സില്‍ എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായാണ് രാഷ്ട്രീയപ്രവേശം. കോളജ് യൂനിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു.

തുടര്‍ന്ന് എ.ഐ.വൈ.എഫിന്‍െറ പത്തനാപുരം താലൂക്ക് വൈസ് പ്രസിഡന്‍റ്, ജില്ലാ വൈസ് പ്രസിഡന്‍റ്, സംസ്ഥാന കമ്മിറ്റി അംഗം സി.പി.ഐ മണ്ഡലം സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടിവ് അംഗവും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്. 10 വര്‍ഷത്തോളം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്‍റായിരുന്നു. ഇപ്പോള്‍ പ്രഭാത് ബുക് ഹൗസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ജലവിഭവ വകുപ്പില്‍നിന്ന് വിരമിച്ച സൂപ്രണ്ടിങ് എന്‍ജിനീയര്‍ ബി. ഷീബയാണ് ഭാര്യ. ഋത്വിക്രാജ് (തിരുവനന്തപുരം ടെക്നോപാര്‍ക്ക്), നിതിന്‍രാജ് (തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ് വിദ്യാര്‍ഥി) എന്നിവര്‍ മക്കളും രമ്യ (ഗെസ്റ്റ് ലെക്ചറര്‍, തിരുവനന്തപുരം ശ്രീചിത്ര എന്‍ജിനീയറിങ് കോളജ്) മരുമകളുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.