കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറ അനധികൃത സ്വത്ത് സംബന്ധിച്ച് അന്വേഷിക്കുന്ന വിജിലന്‍സ് സംഘം റെയ്ഡില്‍ പിടിച്ചെടുത്ത വസ്തു ഇടപാടുകളുടെ നിജസ്ഥിതി തേടി പരിശോധന തുടങ്ങി. കെ. ബാബു, ഭാര്യ, മക്കള്‍, മരുമക്കള്‍, ബിനാമികളെന്ന് ആരോപിക്കപ്പെടുന്ന ബാബുറാം, മോഹനന്‍ എന്നിവരുടെ ഭൂസ്വത്തിന്‍െറ വിവരങ്ങള്‍ ആരാഞ്ഞ് രജിസ്ട്രേഷന്‍ ഐ.ജിക്ക് കത്ത് നല്‍കി.
രജിസ്ട്രേഷന്‍ വകുപ്പില്‍നിന്ന് കിട്ടുന്ന വിവരങ്ങളും റെയ്ഡില്‍ പിടിച്ചെടുത്ത വിവരങ്ങളും ഒത്തുനോക്കിയ ശേഷമാകും ഇതുസംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുക. ഇതോടൊപ്പം വരും ദിവസങ്ങളില്‍ സാക്ഷികളില്‍ നിന്നുള്ള മൊഴിയെടുക്കലും ആരംഭിക്കും. രേഖകളുടെ പരിശോധനക്ക് ശേഷമേ മുന്‍ മന്ത്രി കെ. ബാബു, ബാബുറാം, മോഹനന്‍ എന്നിവരെ ചോദ്യം ചെയ്യുകയുള്ളൂ.
ഓണ അവധി ആരംഭിച്ചതിനാല്‍ അന്വേഷണ നടപടികള്‍ മന്ദഗതിയിലാണ് നീങ്ങുന്നത്. അതിനിടെ, കെ. ബാബുവുമായി ചില്ലിക്കാശിന്‍െറ ബന്ധം പോലും തനിക്കോ തന്‍െറ സ്ഥാപനത്തിനോ ഇല്ളെന്ന് ബിനാമിയെന്ന് ആരോപിക്കപ്പെടുന്ന പി.എസ്. ബാബുറാം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു. തന്‍െറ ബന്ധുക്കള്‍ക്കും ബാബുവുമായി ഒരു ബിസിനസ് ഇടപാടും ഇല്ല. വിജിലന്‍സിന്‍െറ കൈവശം ഉണ്ടെന്ന് പറയുന്ന രേഖകള്‍ എല്ലാം താന്‍ കൊടുത്തതാണ്.
25 വര്‍ഷത്തിലേറെയായി ബിസിനസ് നടത്തി വരുന്ന തനിക്ക് കെ. ബാബുവിന്‍െറയോ മറ്റേതെങ്കിലും രാഷ്ട്രീയ നേതാവിന്‍െറയോ ബിനാമി ആകേണ്ട ഒരു ഗതികേടും ഇല്ല. 1997 മുതല്‍ 2007 വരെ പ്രമുഖ സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്കിന്‍െറ ബിസിനസ് അസോസിയേറ്റ് ആയിരുന്നു താന്‍. തന്‍െറ വീട്ടില്‍നിന്ന് കണ്ടെടുത്തു എന്ന് പറയുന്ന രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്‍റുകളും വഴി കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ കഴിയുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.