താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് കത്തിച്ച കേസിലെ പ്രതികൾ സ്പെഷൽ അഡീഷനൽ സെഷൻസ് കോടതിയിൽനിന്ന് പുറത്തേക്കുവരുന്നു

പ്രതികളെ വെറുതെവിട്ടത് ഹർത്താൽ അക്രമത്തിൽ 77 ലക്ഷം നഷ്ടമുണ്ടാക്കിയ കേസിൽ

കോഴിക്കോട്: മാറാട് സ്പെഷ്യൽ അഡീഷനൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം വെറുതെവിട്ടത് മലയോര ഹർത്താലിനിടെയുണ്ടായ അക്രമത്തിൽ 77 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയ പ്രതികളെ. കസ്തൂരിരംഗന്‍ റിപ്പോർട്ടിനെതിരായ ഹര്‍ത്താലിനിടെ താമരശ്ശേരി വനം റേഞ്ച് ഓഫിസ് ആക്രമിച്ച് ഫയലുകളും വാഹനങ്ങളും കത്തിച്ച കേസിലെ 34 പ്രതികളെയും കോടതി വെറുതെവിട്ടത് കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ 77,09,715 രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാറിന്‍റെ കണക്ക്.

2013 നവംബര്‍ 15നാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. ഹര്‍ത്താലിൽ രാവിലെ 10.30ഓടെ ഓഫിസ് കത്തിച്ചതായാണ് കേസ്. വനം വകുപ്പിലെ നിരവധി പ്രധാന ഫയലുകളും രേഖകളും പൊലീസ്, വനംവകുപ്പ് വാഹനങ്ങളും കത്തിക്കുകയായിരുന്നു. അഞ്ചാം പ്രതി സുരേഷ് വിചാരണക്കുമുമ്പ് മരിച്ചിരുന്നു. ഉയർന്ന വനം ഉദ്യോഗസ്ഥരടക്കം പ്രധാന സാക്ഷികൾ കൂറുമാറിയിരുന്നു. വിസ്താര സമയത്ത് കേസ് ഡയറി കാണാതാകുകയും ചെയ്തിരുന്നു. വിചാരണ വേളയില്‍ അക്രമികളെ തിരിച്ചറിയാന്‍ സാധിക്കില്ലെന്ന നിലപാടാണ് ഡിവൈ.എസ്.പിയും അസിസ്റ്റന്റ് കമീഷണറും സ്വീകരിച്ചത്.

അതേസമയം, പ്രതികളെ വെറുതെവിട്ട ഉത്തരവിനെതിരെ അപ്പീൽ പോകാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വിധി പരിശോധിച്ച് സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് അഡ്വക്കറ്റ് ജനറലുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

പുല്ലൂരാമ്പാറ കുരുവൻപറമ്പിൽ യശോധരൻ, മീൻമുട്ടി തെക്കുന്നേൽ ബൈജു, പുല്ലൂരാമ്പാറ ചെമ്പനാനിക്കൽ തങ്കച്ചൻ, മുറമ്പാത്തി കുടിപ്പാറ ബിജു, മുണ്ടൂർ പുത്തൻപുരക്കൽ ചെറിയാൻ തോമസ്, കൂരോട്ടുപാറ മറോട്ടിക്കൽ ബിജു ജോസഫ്, മുണ്ടൂർ കൂക്കിപ്പറമ്പിൽ സിബിൻ ജോൺ, മുണ്ടൂർ മൂലേപ്പറമ്പിൽ തോമസ്, പുത്തൻ പുരക്കൽ തോമസ്, പുലിക്കയം തോണിക്കൽ നിധിൻ, ചെമ്പുകടവ് ഇല്ലത്ത് സുലൈമാൻ, മീൻമുട്ടി മണ്ണരോത്ത് അനീഷ്, ചെമ്പുകടവ് അരക്കൽ ജിനേഷ് ബാബു, മുണ്ടൂർ ചക്കാലക്കുഴിയിൽ എബിൻ ഫിലിപ്, ചെമ്പുകടവ് അലക്കൽ അനിൽകുമാർ, പാറപ്പുറത്ത് മുഹമ്മദ് ഷഫീഖ്, മുണ്ടൂർ വടക്കേകര ഹരീഷ്, കോടഞ്ചേരി തെച്ചപ്പാറ ഏഴക്കുന്നേൽ ജൈസൺ, മീൻമുട്ടി പത്തിപ്പാറ കീഴാം പലാക്കൽ ജിജി, പറൂലിയിൽ ഫൈസൽ, പെക്കുഴി ബിജു, പത്തിപ്പാറ കാട്ടിലേടത്ത് വിജിലേഷ്, മീൻമുട്ടി കളപ്പുറക്കൽ ജോസഫ്, കാരായിൽ ഉണ്ണികൃഷ്ണൻ, കോടഞ്ചേരി വട്ടപ്പാറ അഷാംസ് ജോഷൽ, മുണ്ടൂർ കൂരോട്ട് പാറ ആനഞ്ചേരി ഗോപി, ചൊറിക്കാവുങ്ങൽ ലിജോ, ചൊറിക്കാവുങ്ങൽ ബിനോയ് തടത്തേൽ, തുഷാരഗിരി കാഞ്ഞിരത്തിങ്ങൽ വിനു, മുണ്ടൂർ പെരുപള്ളി ജോസ്, നെയ്യാറ്റുംപറമ്പിൽ കുര്യൻ, നെയ്യാറ്റുംപറമ്പ് സാബു, നെല്ലിപ്പൊയിൽ നീർവേലി ഫെബിൻ വർഗീസ്, ചെമ്പുകടവ് പുലിക്കുന്നേൽ രജീഷ് എന്നിവരെയാണ് വിട്ടയച്ചത്.

Tags:    
News Summary - accused were acquitted in hartal violence case of 77 lakh loss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.