അടിയുറച്ച ചുവടുമായി രാഹുൽ; ആവേശം ചോരാതെ 'ഭാരത് ജോഡോ യാത്ര'

ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ യാത്ര'യുടെ ആലപ്പുഴ ജില്ലയിലെ പര്യടനം മൂന്നാം ദിവസത്തിലേക്ക്. രാവിലെ മത്സ്യത്തൊഴിലാളികളുമായി സംവദിച്ച രാഹുൽ ഗാന്ധി, അവർ നേരിടുന്ന പ്രശ്‌നങ്ങൾ ചോദിച്ചറിഞ്ഞു. വർധിച്ചു വരുന്ന ഇന്ധനവില, മത്സ്യസമ്പത്ത് കുറയുക, സാമൂഹ്യക്ഷേമ നയങ്ങളുടെ അഭാവം, വിദ്യാഭ്യാസ അവസരങ്ങൾ എന്നിവ അവർക്ക് പ്രധാന വെല്ലുവിളികളായി തുടരുന്നതായി മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി.


ഇന്ന് രാവിലെ ഏഴിന് അറവുകാട് ശ്രീദേവി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച പദയാത്ര ഉച്ചക്ക് 11ന് ചെറിയ കലവൂരിലെ കമലോട് കൺവെൻഷൻ സെന്‍ററിൽ പ്രഭാത വിശ്രമത്തിനായി നിർത്തും. തുടർന്ന് വൈകീട്ട് നാലിന് പാതിരാപ്പള്ളിയിൽ നിന്ന് പുനരാരംഭിക്കുന്ന യാത്ര വൈകിട്ട് ഏഴിന് കണിച്ചുകുളങ്ങരയിൽ സമാപിക്കും. ചേർത്തല സെന്‍റ് മൈക്കിൾ കോളജിലാണ് രാത്രി വിശ്രമം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 17നാണ് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലൂടെ 90 കിലോമീറ്റർ രാഹുൽ പര്യടനം നടത്തും.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 18 ദിവസമാണ് കേരളത്തിൽ പര്യടനം നടത്തുക. സംസ്ഥാനത്തെ ഏഴ് ജില്ലകളിലൂടെയാണ് യാത്ര കടന്നു പോകുന്നത്. 29ന് മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയപാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാനപാത വഴിയുമായിരിക്കും പദയാത്ര. വിവിധ ജില്ലകളിലൂടെ യാത്ര കടന്നു പോകുന്ന ദിവസങ്ങൾ: ആലപ്പുഴ -17, 18, 19, 20. എറണാകുളം -21, 22. തൃശൂർ -23, 24, 25. പാലക്കാട് -26, 27. മലപ്പുറം -28, 29. ഇതര ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും.

കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് ഏറ്റവും വലിയ രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് പദയാത്ര നടത്താൻ കോൺഗ്രസ് തീരുമാനിച്ചത്. മൂന്നൂറ് സ്ഥിരാംഗങ്ങളാണ് യാത്രയെ അനുഗമിക്കുന്നത്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 150 ദിവസങ്ങളായി 3571 കി.മീറ്റര്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പദയാത്രയില്‍ അണിചേരും.

Tags:    
News Summary - Alappuzha tour of 'Bharat Jodo Yatra' enters third day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.