അമ്പലമുക്ക് കൊലപാതകം; പ്രതി രാജേന്ദ്രൻ സീരിയൽ കില്ലർ

തിരുവനന്തപുരം: അമ്പലമുക്ക് കൊലപാതകത്തില്‍ പിടിക്കപ്പെട്ട പ്രതി രാജേന്ദ്രൻ മുമ്പ് നാല് കൊലക്കേസുകളിലെ പ്രതിയെന്ന് പൊലീസ്. 2014ൽ ഇയാള്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു. ഇതേ വര്‍ഷം തമിഴ്നാട്ടിലെ കസ്റ്റംസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ മറ്റൊരു കേസ് കൂടെ ഇയാള്‍ക്കെതിരെയുണ്ടെന്നും പൊലീസ് പറഞ്ഞു.

സാക്ഷികൾ രാജേന്ദ്രനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്നലെ രാവിലെയാണ് രാജേന്ദ്രന്‍ അറസ്റ്റിലായത്. യുവതിയുടെ വധത്തിന് പിന്നിൽ മോഷണശ്രമമാണെന്നാണ് പൊലീസ് നിഗമനം. ഇയാള്‍ മോഷ്ടിച്ച യുവതിയുടെ മാല പൊലീസ് കണ്ടെത്തി. തിരുവനന്തപുരം പഴയ കട ജംഗ്ഷനിലെ ധനകാര്യ സ്ഥാപനത്തിലാണ് മാല പണയം വച്ചിരുന്നത്.

തമിഴ്നാട്ടിലെ കേസിലെ വിചാരണ തുടങ്ങുന്നതിന് മുന്‍പ് ഇയാള്‍ കേരളത്തിലേക്ക് കടന്ന് പേരൂര്‍ക്കടയിലെ ഹോട്ടലില്‍ സപ്ലെയറായി ജോലി ചെയ്യുകയായിരുന്നു. ഗുണ്ടാപട്ടികയിലും ഇയാള്‍ ഉണ്ടായിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം.

അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് ഗ്രീൻടെക് എന്ന അലങ്കാരച്ചെടികൾ വിൽക്കുന്ന കടയിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിനീത. കഴിഞ്ഞ ഞായറാഴ്ചയാണ് കടയ്ക്കുള്ളില്‍ വിനീത കുത്തേറ്റു മരിച്ചത്. മൂർച്ചയേറിയ ആയുധം കൊണ്ട് കഴുത്തിനേറ്റ കുത്താണ് മരണ കാരണം. കടയിൽ സി.സി.ടി.വി ഉണ്ടായിരുന്നില്ല. സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. വിനീതയുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. എട്ടാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്.

Tags:    
News Summary - Ambalamukku murder; Defendant Rajendran is a serial killer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.