കൊച്ചി: കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈകോടതി.
നീതിന്യായ സംവിധാനത്തിലെ തെറ്റുകളോട് പ്രതികരിച്ചതിന്റെ ഇരയാണ് അനീഷ്യയെന്നും വസ്തുതകൾ കണ്ടെത്താൻ വിജിലൻസ് അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകയും അനീഷ്യ ഐക്യദാർഢ്യ സമിതി കൺവീനറുമായ തിരുവനന്തപുരം സ്വദേശിനി പി.ഇ. ഉഷയാണ് ഹരജി നൽകിയിരിക്കുന്നത്.
ഹരജിയിൽ ഉന്നയിച്ച വിഷയങ്ങൾ പരിശോധിക്കാൻ കോടതിയെ സഹായിക്കാനാണ് അഡ്വ. വി. ജോൺ സെബാസ്റ്റ്യൻ റാൽഫിനെ ജസ്റ്റിസ് കെ. ബാബു അമിക്കസ് ക്യൂറിയായി നിയമിച്ചത്.
സഹപ്രവർത്തകരിൽനിന്നടക്കമുണ്ടായ ബുദ്ധിമുട്ടിനെത്തുടർന്ന് അനീഷ്യ ജീവനൊടുക്കിയെന്നാണ് കേസ്. മറ്റ് പ്രോസിക്യൂട്ടർമാർ ഹാജരാകാതിരിക്കുന്ന കേസുകളിൽ അനാരോഗ്യംപോലും വകവെക്കാതെ കോടതിയിലെത്തേണ്ട അവസ്ഥ വരെയുണ്ടായി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.