തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അഴിമതി കേസിൽ വിജിലന്‍സില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബു. കേസ് അസാധാരണമായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിൽ വന്ന് തൊട്ടടുത്ത ദിവസങ്ങളിലാണ് തനിക്കെതിരെ പരാതിയുമായി വ്യവസായി വി.എം.രാധകൃഷ്ണന്‍ വിജിലന്‍സ് ഡയറക്ടറെ സമീപിക്കുന്നത്. തുടർന്ന് തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തു. അസാധാരണമായ ഇത്തരം നടപടികളുണ്ടായതിനാലാണ് നീതി പ്രതീക്ഷിക്കുന്നില്ലെന്ന് പറയുന്നതെന്നും ബാബു പ്രതികരിച്ചു. ബാര്‍ ലൈസന്‍സ് കേസിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിന് മുന്നോടിയായാണ് കെ.ബാബുവിനെ ചോദ്യം ചെയ്തത്. ബാര്‍ ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട് തന്റെ കാലത്ത് നടന്ന എല്ലാ വിവരങ്ങളും വിജിലൻസിന് നല്‍കിയിട്ടുണ്ടെന്നും ബാബു പറഞ്ഞു. നേരത്തെ സമാനമായ ആരോപണത്തില്‍ വിജിലന്‍സ് തനിക്കെതിരെ കേസെടുക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കി കേസ് റഫർ ചെയ്തതാണ്. ആ കേസാണ് ഇടതു സർക്കാർ പൊടി തട്ടി കൊണ്ടുവന്നിരിക്കുന്നതെന്നും കെ.ബാബു പറഞ്ഞു.
വിജിലന്‍സ് ഡിവൈ.എസ്.പി.ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കെ.ബാബുവിനെ ചോദ്യം ചെയ്തത്. രാവിലെ പത്തരയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ നടപടി ഉച്ചക്ക് ഒന്നരയോടെയാണ് പൂര്‍ത്തിയായത്.
ബാര്‍ പൂട്ടിയപ്പോള്‍ നഷ്ടം നേരിട്ടവരാണ് ഗൂഢാലോചനയുടെ ഭാഗമായി തനിക്കെതിരെ പരാതി നല്‍കിയതെന്നും നിയമത്തിെൻറ വഴിയെ നിരപരാധിത്വം തെളിയിക്കുമെന്നും ബാബു ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.