സി.പി.എം പ്രവർത്തകന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബി.ജെ.പി; 'പ്രതിഷേധ യോഗങ്ങളിൽ സംസാരിക്കുന്നത് മുഴുവൻ യാഥാർഥ്യങ്ങളാണോ?'

കണ്ണൂർ: പുന്നോലിൽ സി.പി.എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് ബി.ജെ.പി. കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി -ആർ.എസ്.എസ് സംഘമാണെന്ന സി.പി.എം ആരോപണം ശരിയല്ലെന്നും യാഥാർഥ്യം മനസിലാക്കാതെയാണ് സി.പി.എം പ്രതികരിക്കുന്നതെന്നും ബി.ജെ.പി ജില്ല പ്രസിഡന്റ് എൻ. ഹരിദാസ് പറഞ്ഞു.

'ബി.ജെ.പിക്ക് കൊലപാതകവുമായി യാതൊരു ബന്ധവുമില്ല. പ്രതികളെ സംരക്ഷിക്കരുതെന്നാണ് ബി.ജെ.പിക്ക് പറയാനുള്ളത്. കൊലപാതകത്തിന് പിന്നിലെ വസ്തുത പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെ. പ്രതിഷേധ യോഗങ്ങളിൽ സംസാരിക്കുന്നത് മുഴുവൻ യാഥാർഥ്യങ്ങളാണോ?' -എൻ. ഹരിദാസ് ചോദിച്ചു.

തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ പുന്നോൽ സ്വദേശി ഹരിദാസിനെ വീടിനുസമീപം വെച്ച് വെട്ടിക്കൊന്നത്. ജോലി കഴിഞ്ഞ് മടങ്ങവേ രണ്ട് ബൈക്കുകളിലായെത്തിയ സംഘമാണ് കൊല നടത്തിയത്. ബഹളം കേട്ട് സംഭവ സ്ഥലത്ത് എത്തിയ ബന്ധുക്കളുടെ കൺമുന്നിലായിരുന്നു ക്രൂരമായ അക്രമം. കൊലപാതകികൾ ഹരിദാസന്റെ കാൽ പൂർണമായും വെട്ടിമാറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഹരിദാസന്റെ കാൽ കണ്ടെത്തിയിരുന്നില്ലെന്ന് എം.വി. ജയരാജൻ പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ സുരനും വെട്ടേറ്റു.

പുന്നോലിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് സി.പി.എം -ബ‌ി.ജെ.പി സംഘർഷം തുടങ്ങിയത്. ഉത്സവത്തിന് പിന്നാലെ നടത്തിയ ബി.ജെ.പിയുടെ പ്രതിഷേധ യോഗത്തിൽ തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷ് നടത്തിയ കൊലവിളി പ്രസംഗമാണ് ഹരിദാസന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു. കൊലവിളി പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി ന​ഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും.

അതിനിടെ, അക്രമ സാധ്യത മുന്നിൽ കണ്ട് പൊലീസ് അതീവ ജാ​ഗ്രതയിലാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിനുപിന്നാലെ ബന്ധുക്കളുടെ മൊഴി എടുത്തിട്ടുണ്ട്. അക്രമികൾ വന്ന ബൈക്ക് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

Tags:    
News Summary - BJP denies involvement in CPM worker's murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.