തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടിയാൽ കേരളത്തിൽ സർക്കാരുണ്ടാക്കുമെന്ന വാദം ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ഒരു സീറ്റുമില്ലാത്ത പുതുച്ചേരിയിൽ ബി.ജെ.പിക്ക് സർക്കാർ ഉണ്ടാക്കാൻ ആകുമെങ്കിൽ ഇവിടെയും അതിനാകുമെന്നും സുരേന്ദ്രൻ തൃശൂരിൽ മീഡിയ വണ്ണിനോട് പറഞ്ഞു.
'സർക്കാറുണ്ടാക്കാൻ ആവശ്യമായ സീറ്റ് ഞങ്ങൾക്ക് കിട്ടും. 35 സീറ്റു കിട്ടിയാലും ഞങ്ങൾ ഗവൺമെന്റുണ്ടാക്കും. അതിൽ ഒരു സംശയവുമില്ല. ത്രിപുരയെ കുറിച്ച് എന്താണ് പറഞ്ഞത്. പുതുച്ചേരിയിൽ ഞങ്ങൾക്ക് ഒരു സീറ്റുമില്ലല്ലോ. അവിടെ ഞങ്ങൾക്ക് ഗവൺമെന്റുണ്ടാക്കാൻ കഴിയുമെങ്കിൽ കേരളത്തിലും ഉണ്ടാക്കും. എഴുപത് ഞങ്ങൾക്ക് വേണ്ട. ഞങ്ങളെ സംബന്ധിച്ച് 30-35 സീറ്റുണ്ടെങ്കിൽ ഗവൺമെന്റുണ്ടാക്കും' -സുരേന്ദ്രൻ പറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക രണ്ടു ദിവസത്തിനകം വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ' പട്ടിക വൈകിയിട്ടില്ല. നാമനിർദേശ പത്രിക കൊടുക്കാനുള്ള സമയമാകുമ്പോഴേക്കും പട്ടിക പുറത്തു വരും. സ്ഥാനാർത്ഥി പട്ടിക ഒന്നോ രണ്ടോ ദിവസത്തിനകം വരും. സർപ്രൈസ് സ്ഥാനാർഥികളുണ്ടാകും. പട്ടിക തയ്യാറാക്കിയിട്ടുണ്ട് കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തി അനുമതി വാങ്ങേണ്ട സാങ്കേതിക തടസ്സം മാത്രമേയുള്ളൂ' - സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
നേമത്ത് കോൺഗ്രസിന്റെ ശക്തനായ സ്ഥാനാർഥി വരുന്നത് അദ്ദേഹം സ്വാഗതം ചെയ്തു. നേമത്ത് ആര് വിചാരിച്ചാലും പരാജയപ്പെടുത്താനാകില്ല. നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു.ഉമ്മൻചാണ്ടിയെ പോലുള്ള കരുത്തരായ സ്ഥാനാർഥികൾ വന്നോട്ടെയെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. നേമത്ത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ് മത്സരം.
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടത്ത് ശക്തനായ സ്ഥാനാർഥിയെ നിർത്തും. ഉമ്മൻചാണ്ടിയുടെ ഇപ്പോഴത്തെ മണ്ഡലമായ പുതുപ്പള്ളിയിലും ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടും ശക്തരായ സ്ഥാനാർഥികളുണ്ടാകുമെന്നും സുരേന്ദ്രൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.