തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ തീവ്രവാദബന്ധം ആരോപിക്കുന്നത് സംസ്ഥാന സർക്കാറിന്‍റെ ദൗർബല്യം കൊണ്ടാണെന്ന് മന്ത്രി ആന്‍റണി രാജുവിന്‍റെ സഹോദരനും തീര ഗവേഷകനുമായ എ.ജെ വിജയൻ. ഇടത് സർക്കാർ മോദിക്ക് പഠിക്കുകയാണ്. കർഷക സമരത്തോട് മോദി സർക്കാർ ചെയ്തതാണ് വിഴിഞ്ഞം സമരത്തോട് പിണറായി സർക്കാർ ചെയ്യുന്നതെന്നും വിജയൻ കുറ്റപ്പെടുത്തി.
കർഷക സമരത്തിൽ പങ്കെടുത്തവരാണ് ഇടതുപക്ഷം. കർഷക സമരം നടത്തിയവരെയും തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നുമാണ് ഭരണകൂടം വിളിച്ചത്. ഒരു ഇടതുപക്ഷ സർക്കാർ അത്തരം നിലപാടിലേക്ക് പോകുന്നത് നിർഭാഗ്യകരമാണ്.
തീവ്രവാദിയെന്ന് വിളിച്ചാലും തന്‍റെ നിലപാടിൽ നിന്ന് പിന്നോട്ട് പോകില്ല. എല്ലാ കാലത്തും വിഴിഞ്ഞം പദ്ധതിയെ എതിർത്ത് എഴുതുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. സത്യം തുറന്ന് പറയുന്നത് കൊണ്ടാണ് തന്നോട് ശത്രുതയെന്നും വിജയൻ വ്യക്തമാക്കി.
മന്ത്രിയുടെ സഹോദരൻ എന്ന പരിഗണന വേണ്ട. ഇതൊരു കുടുംബ പ്രശ്നമല്ല. ആന്‍റണി രാജു രാഷ്ട്രീയത്തിലും താൻ സാമൂഹ്യമേഖലയിലുമാണ് പ്രവർത്തിക്കുന്നത്. ആന്‍റണി രാജു യു.ഡി.എഫിലും എൽ.ഡി.എഫിലുമായിരുന്നപ്പോൾ താൻ വിഴിഞ്ഞം പദ്ധതിക്ക് എതിരായിരുന്നുവെന്നും എ.ജെ വിജയൻ ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.