തൃശൂർ: തൃശൂരിൽ മിന്നൽ സന്ദർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സി.പി.എം ജില്ല കമ്മിറ്റി ഓഫിസിൽ അപ്രതീക്ഷിതമായെത്തിയ മുഖ്യമന്ത്രി ജില്ല സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ എന്നിവരുമായാണ് ചർച്ച നടത്തിയത്.
തെരഞ്ഞെടുപ്പടുത്തിരിക്കെ ഡൽഹിയിലേതിന് സമാനമായി കരുവന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപ്പെടെയുള്ള കേസുകളുടെ പേരിൽ കേരളത്തിലും ഇ.ഡി പിടിമുറുക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദർശനമെന്നാണ് സൂചന.
കരുവന്നൂർ കേസിൽ സി.പി.എം നേതാക്കളെ അടുത്ത ദിവസം ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി എത്തുന്നെന്ന അറിയിപ്പ് വെള്ളിയാഴ്ച രാവിലെയാണ് നേതാക്കൾക്ക് ലഭിച്ചത്. രാവിലെ ഏഴേകാലോടെയാണ് മുഖ്യമന്ത്രി എത്തിയത്. 45 മിനിറ്റോളം സെക്രട്ടറിയുടെ ഓഫിസ് മുറിയിൽ കൂടിക്കാഴ്ച നീണ്ടു. പിന്നീട് മറ്റ് നേതാക്കളുമായും സംസാരിച്ച് പത്തേകാലോടെയാണ് മടങ്ങിയത്.
കോഴിക്കോട്ടേക്കുള്ള യാത്രക്കിടയിലാണ് തൃശൂരിൽ എത്തിയത്. ഓഫിസിലുണ്ടാകണമെന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എ.കെ.ജി ദിനാചരണ ഭാഗമായി നേതാക്കൾ ഓഫിസിലുണ്ടായിരുന്നു. കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ, ജില്ല സെക്രട്ടറി എം.എം. വർഗീസ് എന്നിവർക്ക് വിവരങ്ങളറിയാമായിരുന്നെന്നാണ് ഇ.ഡിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.