തിരുവനന്തപുരം: ലോകയുക്ത ബിൽ തടഞ്ഞുവെക്കാൻ ഗവർണർക്ക് ന്യായങ്ങളില്ലെന്ന് സി.പി.എം മുഖപത്രം ദേശാഭിമാനി. ബിൽ നിയമസഭ പാസാക്കിയതോടെ ഗവർണറെ കരുവാക്കിയുള്ള പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഓർഡിനൻസായി നേരത്തെ ഗവർണർ അംഗീകരിച്ച ഭേദഗതിയെ ഈ ഘട്ടത്തിൽ തടഞ്ഞുവയ്‌ക്കാൻ ഗവർണർക്ക് ന്യായങ്ങൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ അത്തരത്തിലൊരു സമീപനം ഗവർണറിൽനിന്ന് ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കാമെന്നും ദേശാഭിമാനി എഡിറ്റോറിയലിൽ പറയുന്നു.
സാമാന്യനീതിക്ക് ചേരാത്തവിധത്തിലും ഭരണഘടനാവിരുദ്ധമായും കേരള ലോകായുക്ത നിയമത്തിൽ നിലനിന്ന വ്യവസ്ഥകളിൽ മാറ്റംവരുത്തിക്കൊണ്ടുള്ള ബില്ലിനാണ് നിയമസഭ അംഗീകാരം നൽകിയത്. അന്വേഷണം നടത്തുന്ന ഏജൻസിക്കുതന്നെ ശിക്ഷ വിധിക്കാൻ അധികാരം നൽകുന്ന വ്യവസ്ഥയാണ് മുഖ്യമായും ഭേദഗതി ചെയ്തത്.
സുപ്രീംകോടതിക്കുപോലും ഇല്ലാത്ത അധികാരമാണ് ലോകായുക്തയ്ക്ക് നിലവിൽ ഉണ്ടായിരുന്നത്. ആരോപണം നേരിടുന്നയാൾക്ക് അപ്പീലിനും അവസരം ഉണ്ടായിരുന്നില്ല. ഇത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നുകൂടി കണ്ടെത്തി അതിലും മാറ്റങ്ങൾ വരുത്തുകയായിരുന്നുവെന്നും ദേശാഭിമാനി എഡിറ്റോറിയലിൽ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.