മൂലമറ്റം: കനത്ത മഴയിൽ ഡാമുകൾ നിറഞ്ഞ് തുടങ്ങിയതോടെ ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചു. ശരാശരി 35 ദശലക്ഷം യൂനിറ്റിൽ താഴെ മാത്രം ഉണ്ടായിരുന്ന ആഭ്യന്തര ഉൽപാദനം നിലവിൽ 44 ദശലക്ഷത്തോളമാക്കി ഉയർത്തി.
ജൂലൈ അവസാന വാരം മുതലാണ് ഉൽപാദനം വർധിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച രാവിലെ 8 മണി വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്തെ മൊത്തം ആഭ്യന്തര വൈദ്യുതി ഉൽപാദനം 44.4907 ദശലക്ഷം യൂനിറ്റാണ്. 65.04 ദശലക്ഷം യൂനിറ്റ് ഉപഭോഗം മാത്രം നടന്നപ്പോഴാണ് ഇത്രയും യൂനിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉൽപാദിപ്പിച്ചത്.
തൻമൂലം 20.549 ദശലക്ഷം യൂനിറ്റ് മാത്രമെ പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങേണ്ടി വന്നുള്ളു. ഡാമുകളിലെ ജലം പരമാവധി ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് ആഭ്യന്തര ഉൽപാദനം പരമാവധി വർധിപ്പിക്കുന്നത്. അല്ലാത്തപക്ഷം ഡാമുകൾ തുറന്ന് ജലം ഒഴുക്കികളയേണ്ടി വരും. ഈ മാസം ഇതു വരെ 820.64 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഒഴുകിയെത്തിയത്.
എന്നാൽ, പ്രതീക്ഷിച്ചത് 274.21 ദശലക്ഷം യൂനിറ്റ് മാത്രവുമാണ്. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ ഡാമുകളിൽ എല്ലാം കൂടി 3239.77 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് നിലവിൽ അവശേഷിക്കുന്നത്. കഴിഞ്ഞവർഷം ഇതേ സമയം 2688.88 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമേ അവശേഷിച്ചിരുന്നുള്ളു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.