കോഴിക്കോട്: ജെൻഡർ ന്യൂട്രാലിറ്റി യുക്തിരഹിത വാദമാണെന്നും അത് സ്ത്രീയുടെ സാമൂഹിക അവസരങ്ങൾ ഇല്ലാതാക്കുമെന്നും വഫിയ്യ സംവാദം. വാഫി, വഫിയ്യ സംസ്ഥാന കലോത്സവ-സനദ് ദാനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിത സംഗമത്തിലെ 'ജെൻഡർ ന്യൂട്രാലിറ്റി' സംവാദത്തിലാണ് ഈ അഭിപ്രായം. ജൈവികമായി രണ്ടുതലത്തിൽ നിൽക്കുന്ന ആണിനെയും പെണ്ണിനെയും ഒരു വൃത്തത്തിൽ വരക്കുന്നതുമൂലം സ്ത്രീക്ക് പ്രത്യേകമായി ലഭിക്കേണ്ട സാമൂഹിക അവസരങ്ങൾകൂടി ഇല്ലാതാകും. അവളെ അശക്തയാക്കാൻ മാത്രമേ ഈ സ്ത്രീവിരുദ്ധ നയം ഉപകരിക്കൂവെന്നും സെമിനാറിൽ അഭിപ്രായമുയർന്നു.
ജെൻഡർ സോഷ്യലൈസേഷന്റെ ഇരകളാണ് മനുഷ്യരെന്നും ഭക്ഷണത്തിലും വസ്ത്രത്തിലും കളിപ്പാട്ടങ്ങളിലും വരെ വിവേചനമാണെന്നും സംവാദത്തിൽ സംസാരിച്ച എഴുത്തുകാരിയും കണ്ണൂർ യൂനിവേഴ്സിറ്റി അസി. പ്രഫസറുമായ ഡോ. സഞ്ജുന പറഞ്ഞു. ആൺകോയ്മയാണ് ഈ വിവേചനങ്ങൾക്ക് കാരണമെന്നും അവർ ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവർത്ത അഡ്വ. നജ്മ തബ്ഷീറ മോഡറേറ്ററായിരുന്നു. ആക്ടിവിസ്റ്റ് സുൽഫത്ത് ടീച്ചറും വഫിയ്യ സംവാദ മത്സരത്തിൽ ജേതാക്കളായ അസൂറ, അശ്മില, അദീബ സജിൽ എന്നീ വിദ്യാർഥികളും പങ്കെടുത്തു. വഫിയ്യ അലുമ്നി പ്രസിഡന്റ് സഹ്ല തസ്നീം സ്വാഗതവും തൻഈമ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.