ഞാനല്ല എന്നെ പുനർനിയമിച്ചത്, ആരോടും ആവശ്യപ്പെട്ടില്ല -ഡോ. ഗോപിനാഥ് രവീന്ദ്രന്‍

കണ്ണൂർ: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിയോട് പ്രതികരിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. ഞാനല്ല എന്നെ പുനർനിയമിച്ചതെന്നും വി.സിയായി പുനർനിയമിക്കാൻ താൻ ആവശ്യപ്പെട്ടില്ലെന്നും ഗോപിനാഥ് രവീന്ദ്രന്‍ പ്രതികരിച്ചു. 

പല യൂനിവേഴ്സിറ്റികളിലും വി.സിമാരെ പുനർനിയമിച്ചിട്ടുണ്ട്. സർവകലാശാലയിലെ അധ്യാപക നിയമനങ്ങളിൽ ക്രമവിരുദ്ധമായ ഒന്നും നടന്നിട്ടില്ല. സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകില്ല. നിയമനം സുപ്രീംകോടതി റദ്ദാക്കിയതിനാൽ രാജിവെക്കേണ്ട വിഷയമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വി.സി. പദവിയിൽ ഏഴു വർഷം പ്രവർത്തിച്ചു. സർവകലാശാലക്ക് വേണ്ടി നിരവധി കാര്യങ്ങൾ നടപ്പാക്കാൻ സാധിച്ചു. കുറച്ച് കാര്യങ്ങൾ ബാക്കിയുണ്ടെന്നും ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.

നാളെ ന്യൂഡൽഹിയിലേക്ക് തിരിക്കുമെന്നും ജാമിഅ മില്ലിയ സർവകലാശാല ഹിസ്റ്ററി വിഭാഗത്തിൽ പ്രഫസറായി സ്ഥിരം ജോലിയിൽ പ്രവേശിക്കുമെന്നും ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു.  

കണ്ണൂർ സർവകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി, സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ബാഹ്യ ശക്തികൾക്ക് വഴങ്ങിയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ചാൻസലർ എന്ന രീതിയിലാണ് വൈസ് ചാൻസലറുടെ നിയമനം ഗവർണർ നടത്തേണ്ടത്. വലിയ സമ്മർദമുണ്ടായെന്ന് ഗവർണർ തന്നെ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിയും കത്തെഴുതി. കത്തിന്‍റെ അടിസ്ഥാനത്തിലാണ് പുനർനിയമനത്തിന് അനുമതി നൽകിയതെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യ ശക്തികൾ വഴങ്ങിയിരിക്കുന്നുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.

ഹരജിക്കാരുടെ അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി നാലു കാര്യങ്ങളാണ് പരിശോധിച്ചത്. ഇതിൽ മൂന്നു കാര്യങ്ങളെ കോടതി അനുകൂലിച്ചു. ഒരു വി.സിയെ പുനർനിയമിക്കാൻ സാധിക്കുമോ, യു.ജി.സി ചട്ടങ്ങൾ പുനർനിയമനത്തിന് ബാധകമാണോ, ഒരു വി.സിക്ക് 60 വയസ് എന്ന പ്രായപരിധി മറികടക്കാൻ സാധിക്കുമോ എന്നിവയാണ് പരിശോധിച്ചത്.

ഒരു വി.സിയെ പുനർനിയമിക്കാൻ സാധിക്കും, ഒരു വി.സിയുടെ പുനർനിയമനത്തിന് 60 വയസ് എന്ന പ്രായപരിധി ബാധകമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, വി.സി നിയമനത്തിൽ സ്വതന്ത്ര തീരുമാനം ഗവർണർക്ക് സ്വീകരിക്കാൻ സാധിച്ചില്ലെന്ന നാലാമത്തെ വിഷയം കോടതി ശരിവെച്ചു.

സംസ്ഥാന സർക്കാറിന്‍റെ അനാവശ്യ ഇടപെടൽ കാരണം തീരുമാനം എടുക്കൽ ഗവർണർക്ക് ദുസ്സഹമായെന്നും ഹൈകോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും ഡിവിഷൻ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Dr Gopinath Raveendran react to kannur vc appointment case Verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.