സമരം: ൈഡ്രവിങ് ടെസ്റ്റ് നടക്കുന്നില്ല, പൊലീസ് സംരക്ഷണയിൽ നടത്താൻ ഗതാഗത കമീഷണറേറ്റ് നിർദേശം

തിരുവനന്തപുരം: ഡ്രൈവിങ് സ്കൂൾ ഉടമകളും ജീവനക്കാരും സമരം കടുപ്പിച്ചതോടെ മൂന്നാം ദിവസവും സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ സ്തംഭിച്ചു. സമരക്കാർക്ക് മുന്നിൽ വഴങ്ങേണ്ടതില്ലെന്നും ചൊവ്വാഴ്ച മുതൽ പൊലീസ് സംരക്ഷണയിൽ ടെസ്റ്റ് നടത്താനുമാണ് മോട്ടോർ വാഹനവകുപ്പ് തീരുമാനം. ഒരു അപേക്ഷകനെങ്കിലും എത്തിയാൽ ടെസ്റ്റ് നടത്താൻ ഉദ്യോഗസ്ഥർക്ക് ഗതാഗത കമീഷണറേറ്റ് നിർദേശം നൽകി.

ഒത്തുതീർപ്പ് ഉത്തരവിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും പരിഷ്കരണ സർക്കുലർ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചും ഡ്രൈവിങ് സ്കൂൾ ഓണേഴ്സ് സമിതി, ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ അടക്കം സംഘടനകൾ പണിമുടക്കിൽ ഉറച്ചു നിൽക്കുകയാണ്. എന്നാൽ, സമരക്കാർ പ്രശ്നമായി ചൂണ്ടിക്കാട്ടുന്ന സർക്കുലറിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന് മൂന്നു മുതൽ ആറു മാസം വരെ സാവകാശം അനുവദിച്ചിട്ടുണ്ടെന്നും നിലവിലെ രീതിയിലാണ് ടെസ്റ്റ് നടത്തുന്നതെന്നുമാണ് ഗതാഗത കമീഷണറേറ്റിന്‍റെ നിലപാട്. ഇപ്പോൾ ആദ്യം നടക്കുന്ന ‘H’ എടുക്കൽ രണ്ടാമതും രണ്ടാമതുള്ള റോഡ് ടെസ്റ്റ് ആദ്യവുമാക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ടെസ്റ്റിനെത്തുന്നവർ രണ്ടിനും തയാറായാണ് വരുകയെന്നതിനാൽ സമരം അനാവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ടെസ്റ്റുകളുടെ എണ്ണം 40 ആയി ചുരുക്കിയതടക്കം കാരണങ്ങളാണ് ഉടമകളുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്. റോഡ് ടെസ്റ്റ് ആദ്യമാക്കുന്നത് മാനദണ്ഡങ്ങൾ കർക്കശമാക്കി പരാജയപ്പെടുന്നവരുടെ എണ്ണം കൂട്ടും. പുതിയ ഉത്തരവിലൂടെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ ഇളവ് നൽകിയെന്നാണ് വ്യാഖ്യാനമെങ്കിലും ഇളവല്ല, അൽപം സമയമനുവദിക്കൽ മാത്രമാണുണ്ടായത്. 15 വർഷം കഴിഞ്ഞ വാഹനങ്ങൾ മാറ്റാൻ ആറു മാസം സാവകാശമാണ് നൽകിയത്. 15 വർഷം കഴിഞ്ഞ മറ്റു വാഹനങ്ങൾക്ക് മാനദണ്ഡങ്ങൾക്ക് വിധേയമായി ഫിറ്റ്നസ് നേടി റോഡിൽ ഓടാൻ അനുവാദമുണ്ടെങ്കിൽ ഇതേ വ്യവസ്ഥകൾ തങ്ങൾക്കും ബാധകമാക്കണമെന്നും ഇവർ കൂട്ടിച്ചേർക്കുന്നു.

സി.ഐ.ടി.യു സമരം തൽക്കാലത്തേക്ക് മാറ്റിവെച്ചെന്ന് പ്രഖ്യാപിച്ചെങ്കിലും പണിമുടക്കുന്നവരോട് അനുകൂല സമീപനമാണ് തിങ്കളാഴ്ച സ്വീകരിച്ചത്. ബലം പ്രയോഗിച്ച് ടെസ്റ്റ് നടത്തിക്കാനും മുതിർന്നില്ല. ചിലയിടങ്ങളിൽ സി.ഐ.ടി.യുതന്നെ സമരത്തിൽ പങ്കെടുക്കുന്ന സ്ഥിതിയുമുണ്ടായി. ഉടമകളും തൊഴിലാളികളും ടെസ്റ്റിൽനിന്ന് പിന്മാറുകയും ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പമുണ്ടാവുകയും ചെയ്തതോടെയാണ് തിങ്കളാഴ്ചയിലെ ഡ്രൈവിങ് പരീക്ഷ താളം തെറ്റിയത്.

Tags:    
News Summary - Driving test is not conducted in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.