റെക്കോഡും കടന്ന് വൈദ്യുതി ഉപഭോഗം

മൂലമറ്റം: വേനൽ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം സർവകാല െറക്കോഡ് മറികടന്നു.കഴിഞ്ഞവർഷം ഏപ്രിൽ 28ന് രേഖപ്പെടുത്തിയ 92.82 ദശലക്ഷം യൂനിറ്റ് ഉപഭോഗമായിരുന്നു നിലവിൽ കെ.എസ്.ഇ.ബിയുടെ സർവകാല റെക്കോഡ്. ഇത് ബുധനാഴ്ച പുലർച്ച മറികടന്ന് 95.61 ദശലക്ഷം യൂനിറ്റിലെത്തി. ബുധനാഴ്ച രാവിലെ എട്ട് മണി വരെയുള്ള കണക്കാണിത്.

നാൾക്കുനാൾ ചൂട് വർധിക്കുന്നതിനാൽ വൈദ്യുതി ഉപഭോഗം ഇനിയും ഉയരും എന്നാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്. ഉപയോഗിച്ച 95.61 ദശലക്ഷം യൂനിറ്റ് വൈദ്യുതിയിൽ 26.53 ദശലക്ഷം യൂനിറ്റാണ് ആഭ്യന്തരമായി ഉൽപാദിപ്പിച്ചത്. 69.07 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. വേനൽ ചൂട് കൂടുന്നതോടെ പുറം വൈദ്യുതിയുടെ വില വർധിക്കുകയും അതിനെ മറികടക്കാൻ ആഭ്യന്തര ഉൽപാദനം വർധിപ്പിക്കേണ്ടിയും വരും.

എയർകണ്ടീഷണറുകളുടെയും ഫാനിന്‍റെയും ഉപയോഗം വർധിച്ചതാണ് ഉപഭോഗം കുത്തനെ ഉയരാൻ കാരണം. സംസ്ഥാനത്തെ ഏറ്റവും വലിയ വൈദ്യുതി നിലയമായ ഇടുക്കിയിൽ ബുധനാഴ്ച രാവിലത്തെ കണക്കുകൾ പ്രകാരം 10.28 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. ശബരിഗിരിയിൽ 5.617, ഇടമലയാർ 1.95, കുറ്റ്യാടി 2.46, നേര്യമംഗലം 0.587, ഷോളയാർ 0.434 എന്നിങ്ങനെയാണ് മറ്റു നിലയങ്ങളിലെ ഉൽപാദനം. 

ഡാമുകളിൽ ജലനിരപ്പ് താഴുന്നു

ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതോടെ ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. മഴക്കാലത്ത് 95 ശതമാനത്തിലധികം ഉയർന്ന ഡാമുകളിലെ ജലനിരപ്പ് നിലവിൽ 42 ശതമാനത്തിൽ താഴേക്ക് എത്തിത്തുടങ്ങി.

ഇടുക്കി ഡാമിലെ ജലനിരപ്പ് 38 ശതമാനത്തിൽ എത്തി. പമ്പ 43 ശതമാനം, ഷോളയാർ 70, ഇടമലയാർ 37, മാട്ടുപെട്ടി 70, കുറ്റ്യാടി 55, പൊൻമുടി 58, ലോവർപെരിയാർ 73 എന്നിങ്ങനെയാണ് മറ്റ് പ്രധാന ഡാമുകളിലെ നിലവിലെ ജലനിരപ്പ്. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ എല്ലാ ഡാമുകളിലും കൂടി 42 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് 1735.3 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം. മുഴുവന്‍ ശേഷിയില്‍ ഉൽപാദനം നടത്തിയാലും ജൂണ്‍ വരെ വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ഇടുക്കിയിലുണ്ട്.

Tags:    
News Summary - Electricity consumption has crossed the record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.