കൊച്ചി: ഭൂമി മറിച്ചുവിൽപന നടത്തി വഞ്ചിച്ചെന്ന വ്യാജ കേസിൽ പ്രതികളായി 11 ദിവസം ജയിലിൽ കിടന്ന ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശികൾക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഹൈകോടതി. ആലപ്പുഴ കുമാരപുരം സ്വദേശിയായ നരേന്ദ്രൻ നൽകിയ പരാതിയിൽ പ്രതികളായ മനോഹരൻ, സുഭാഷ് എന്നിവരെ കുറ്റവിമുക്തരാക്കിയാണ് ജസ്റ്റിസ് പി. സോമരാജന്‍റെ ഉത്തരവ്. കാരണമില്ലാതെ പരാതി നൽകിയയാൾക്കെതിരെ ക്രിമിനൽ നടപടിക്ക് നിർദേശിച്ച കോടതി, വിചാരണക്കോടതിയെയും അപ്പലറ്റ് കോടതിയെയും വിമർശിച്ചു.
37 സെന്‍റ് സ്ഥലം കൈമാറാൻ നരേന്ദ്രനുമായി ഹരജിക്കാർ കരാർ എഴുതിയെങ്കിലും ഇടപാട് നടന്നില്ല. ഇതിനിടെ 1991ൽ നരേന്ദ്രൻ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. സിവിൽ കോടതി നരേന്ദ്രന് ആധാരം നടപ്പാക്കിക്കൊടുത്തു. എന്നാൽ, ഇതിനിടെ ഹരജിക്കാർ അനിരുദ്ധൻ എന്നയാൾക്ക് ഈ ഭൂമി വിൽപന നടത്തിയിരുന്നു. ഇതേതുടർന്ന് നരേന്ദ്രൻ പരാതി നൽകുകയായിരുന്നു. ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ കുറ്റക്കാരായി കണ്ടു. ആദ്യ അപ്പലറ്റ് കോടതിയായ മാവേലിക്കര അഡീ. ജില്ല കോടതി ഈ വിധി ശരിവെച്ചു. ഇതിന്‍റെ പേരിൽ മാർച്ച് 21ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 11 ദിവസം ജയിലിലും കിടന്നു. തുടർന്ന് കേസ് പുനഃപരിശോധിക്കാൻ ഇവർ നൽകിയ ഹരജിയാണ് ഹൈകോടതി കോടതി പരിഗണിച്ചത്.
വഞ്ചനക്കേസ് നിലനിൽക്കണമെങ്കിൽ ഇടപാടിൽ സത്യസന്ധതയില്ലായ്മയും ചതിപ്രയോഗവും നടന്നിട്ടുണ്ടാകണമെന്നും ഈ കേസിൽ അങ്ങനൊന്ന് ഉണ്ടായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരന് കോടതി ആധാരം നടപ്പാക്കി നൽകിയതാണ്. ഇക്കാര്യം അറിയാതെയാണ് ആദ്യ ഉടമകൾ ഇതേ സ്ഥലം വിൽപന നടത്തിയത്. ആ ഭൂമി ഹരജിക്കാർക്ക് വീണ്ടും വിൽപന നടത്താനാവില്ലെങ്കിലും വഞ്ചന നടന്നിട്ടില്ല. ഈ സാഹചര്യത്തിൽ നരേന്ദ്രൻ നൽകിയ പരാതി കാരണമില്ലാത്തതാണ്.
ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയും ആദ്യ അപ്പലറ്റ് കോടതിയായ മാവേലിക്കര അഡീ. ജില്ല കോടതിയും വികലമായി വിഷയം കൈകാര്യം ചെയ്തത് നിർഭാഗ്യകരമാണ്. വഞ്ചന എന്നത് നിയമപരമായി മനസ്സിലാക്കാതെയാണ് രണ്ട് കോടതികളുടെയും ഉത്തരവ്. ഈ നടപടി നീതിനിർവഹണത്തിൽ വീഴ്ചക്കിടയാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതി ഉത്തരവുകളും ഹരജിക്കാർക്കെതിരായ കേസും കോടതി റദ്ദാക്കിയത്. പരാതിക്കാരൻ ഹരജിക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹരജിക്കാർക്ക് വിചാരണ കോടതിയെ സമീപിച്ച് പരാതിക്കാരനെതിരെ നടപടി ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.