ചാലക്കുടി (തൃശൂർ): വ്യാജ മയക്കുമരുന്നു കേസിൽ ഇരയായ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ചെന്നൈയിൽ താമസമാക്കിയ ഷീലയെ ചാലക്കുടിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയാണ് മൂന്നു മണിക്കൂറോളം മൊഴിയെടുത്തത്. ഹൈകോടതി നിർദേശപ്രകാരം അന്വേഷണം പൊലീസിലേക്ക് മാറ്റിയതിന്റെ ഭാഗമായാണ് മൊഴിയെടുക്കൽ. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ. രാജുവിനാണ് അന്വേഷണ ചുമതല. സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും കള്ളക്കേസിൽ കുടുക്കിയതിന് നഷ്ടപരിഹാരം നൽകണമെന്നുമുള്ള ആവശ്യവുമായി ഷീല സണ്ണി ഹൈകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അന്വേഷണം എക്സൈസിൽ നിന്ന് പൊലീസിന് കൈമാറാൻ ഉത്തരവിടുകയായിരുന്നു. മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും നാലു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നുമാണ് ഹൈകോടതി ഉത്തരവ്.
ചാലക്കുടി നഗരത്തിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീലയെ 2023 ഫെബ്രുവരി 27നാണ് അവരുടെ ഇരുചക്ര വാഹനത്തിൽനിന്ന് ലഹരി സ്റ്റാമ്പ് കണ്ടെത്തിയെന്നാരോപിച്ച് ജയിലിൽ അടച്ചത്. 72 ദിവസം ജയിലിൽ കഴിഞ്ഞശേഷം കേസ് വ്യാജമെന്ന് കണ്ടെത്തിയതോടെ ഷീല സണ്ണി പുറത്തിറങ്ങി. എന്നാൽ, ഉപജീവനമാർഗമായ ചാലക്കുടിയിലെ ബ്യൂട്ടി പാർലർ അടച്ചുപൂട്ടേണ്ടിവന്നു. വീണ്ടും സുമനസ്സുകളുടെ സഹായത്തോടെ പുതിയ പാർലർ ആരംഭിച്ചെങ്കിലും മറ്റുള്ളവർ സംശയദൃഷ്ടിയോടെ കണ്ടതിനാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അതും അടച്ചുപൂട്ടേണ്ടിവന്നു. തുടർന്ന് നാടുവിട്ട് ചെന്നൈയിൽ ഡേ കെയറിൽ ആയയായി ജോലി നോക്കുകയാണ് ഷീല.
ഷീല സണ്ണിയെ ആദ്യം കസ്റ്റഡിയിലെടുത്ത എക്സൈസ് റേഞ്ച് ഇൻസ്പെക്ടറായിരുന്ന സതീശന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. സ്കൂട്ടറിൽ ലഹരിപദാർഥം സൂക്ഷിച്ചിട്ടുണ്ടെന്ന് ആരോ വിളിച്ചറിയിച്ചപ്പോഴാണ് എക്സൈസ് എത്തിയതെന്നും ലഹരിപദാർഥത്തിന്റെ അളവ് കൂടുതലുണ്ടെന്ന് ബോധ്യമായതോടെ മേലുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നെന്നുമാണ് സതീശൻ മൊഴി നൽകിയത്. ഷീല സണ്ണിയെ കുടുക്കിയ കേസിലെ മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി നാരായണദാസാണ്. ഇയാൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. കോടതി നിർദേശിച്ച സമയപരിധി കഴിഞ്ഞിട്ടും ഇയാൾ ഹാജരായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.