തിരുവനന്തപുരം: ധനവകുപ്പിന്റെ ഉത്തരവിനെതിരെ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഭാര്യ ഉൾപ്പെടെ സി.പി.എം അനുകൂല സർവിസ് സംഘടന ഭാരവാഹികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്ക് ട്രഷറികളിൽനിന്ന് നേരിട്ട് ശമ്പളം മാറാനുള്ള ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർ പദവി റദ്ദാക്കിയ ഉത്തരവിനെതിരെ എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിലും വിശദീകരണ യോഗത്തിലുമാണ് മന്ത്രിയുടെ ഭാര്യ ആശ പ്രഭാകരൻ പങ്കെടുത്തത്.
തിരുവനന്തപുരം എം.ജി കോളജ് അധ്യാപികയായ ആശ സി.പി.എം അനുകൂല കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ വനിതാവിഭാഗം കൺവീനറാണ്. സെപ്റ്റംബർ 30നാണ് എയ്ഡഡ് കോളജുകളിലെയും സ്കൂളുകളിലെയും അധ്യാപകർ ഉൾപ്പെടെ ജീവനക്കാരുടെ ശമ്പളം വൈകാൻ ഇടയാക്കുന്ന ഉത്തരവ് ധനവകുപ്പ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം എയ്ഡഡ് സ്ഥാപന മേധാവികൾ മേലാധികാരികളിൽനിന്ന് മേലൊപ്പ് വാങ്ങിയ ശേഷമേ ശമ്പള ബിൽ ട്രഷറിയിൽ സമർപ്പിക്കാൻ പാടുള്ളൂ. പ്രൈമറി സ്കൂളുകൾക്ക് എ.ഇ.ഒയും ഹൈസ്കൂളുകൾക്ക് ഡി.ഇ.ഒയും ഹയർസെക്കൻഡറികൾക്ക് ആർ.ഡി.ഡിയും എയ്ഡഡ് കോളജുകൾക്ക് ഡെപ്യൂട്ടി ഡയറക്ടറുമാണ് മേലൊപ്പിടേണ്ടത്.
പ്രകടനവും വിശദീകരണ യോഗവും എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന പ്രസിഡന്റ് കെ. ബദറുന്നിസ ഉദ്ഘാടനം ചെയ്തു. വിഷയത്തില്‍ ഉടൻ നടപടിയുണ്ടായില്ലെങ്കില്‍ ജില്ല, ഏരിയ, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് സമരം നടത്തുമെന്ന് അവർ പറഞ്ഞു. ജില്ല പ്രസിഡന്റ് സിജോവ് സത്യന് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജി. ശ്രീകുമാര്‍, എൻ.ജി.ഒ യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി എം. ഷാജഹാൻ, എ.കെ.പി.സി.ടി.എ ജനറൽ സെക്രട്ടറി ബിജുകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.