മയക്കുമരുന്നുമായി കുമളിയിൽ എക്സൈസ് പിടിയിലായവർ

മാരക ലഹരി മരുന്നും കഞ്ചാവുമായി വന്ന അഞ്ചുപേരെ സാഹസികമായി പിടികൂടി

കുമളി (ഇടുക്കി): മാരക ലഹരി മരുന്നും കഞ്ചാവുമായി അതിർത്തി ചെക്കുപോസ്റ്റ് വെട്ടിച്ച് കടന്ന അഞ്ചംഗ സംഘത്തെ എക്സൈസ് സംഘം പിൻതുടർന്ന് സാഹസികമായി പിടികൂടി. സംസ്ഥാന അതിർത്തിയിലെ കുമളി എക്സൈസ് ചെക്കു പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെയാണ് അഞ്ചംഗ സംഘം അധികൃതരെ വെട്ടിച്ച് കടന്നത്. സംഘത്തിന്‍റെ പക്കൽനിന്നും രണ്ടര ഗ്രാം മാരകലഹരി മരുന്നായ എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

തിരുവനന്തപുരം സ്വദേശികളായ കവടിയാർ മഴുവൻചേരി വിജിൻ (29), കുടപ്പനകുന്ന് ചൂഴാംപാല കരയിൽ നിധീഷ് (28), കവടിയാർ കിരൺ (29), കുറവൻകോണം കരയിൽ പ്രശോഭ് പ്രേം (27) വലിയ തുറ,കൊച്ച് തേപ്പ് ഡൈന സുരേഷ് (22) എന്നിവരാണ് പിടിയിലായത്. ഇവരെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്ന അഞ്ചംഗ സംഘം സഞ്ചരിച്ച സ്വിഫ്റ്റ് കാർ അറുപത്തിമൂന്നാം മൈലിലെ പെട്രോൾ പമ്പിൽ കയറ്റി ഒളിപ്പിച്ച് രക്ഷപ്പെടാൻ സംഘം ശ്രമം നടത്തിയിരുന്നു. പിൻതുടർന്ന് ജീപ്പിൽ എത്തിയ എക്സൈസ് സംഘം കാർ കണ്ടെത്തിയതോടെ വാഹനം അമിതവേഗതയിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമം നടത്തി.

ഇതിനിടെ പെട്രോൾ പമ്പിലെ സിമന്‍റ്​ കെട്ടിലിടിച്ച് ടയർ പഞ്ചറായതോടെയാണ് സംഘം പിടിയിലായത്. എക്സൈസ് അസി. ഇൻസ്പെക്ടർ ബിനീഷ് സുകുമാരന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ കൃഷ്ണകുമാർ, സേവ്യർ, രാജ് കുമാർ, ശശികല, പ്രമോദ്, ദീപു കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.

തിരുവനന്തപുരത്ത് ഹോട്ടൽ, കാറ്ററിംഗ് വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പിടിയിലായ യുവാക്കൾ, ഇവർക്കൊപ്പം പിടിയിലായ യുവതി ദുബൈയിൽ ഹോട്ടൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മുമ്പ്, ബംഗളൂരുവിൽനിന്നും 20,000 രൂപയ്ക്ക് വാങ്ങിയതാണ് മയക്കുമരുനെന്ന് പിടിയിലായവർ എക്സൈസ് സംഘത്തോട് പറഞ്ഞു. പതിവായി ഇത് ഉപയോഗിക്കാറുണ്ടെന്നും വാഗമണ്ണിൽ താമസത്തിനെത്തിയ സംഘം തമിഴ്നാട്ടിൽ സാധനങ്ങൾ വാങ്ങാൻ പോയി മടങ്ങി വരുംവഴിയാണ് പിടിയിലായതെന്നും എക്സൈസ് അധികൃതർ പറഞ്ഞു. 

Tags:    
News Summary - Five people were caught carrying deadly drugs and cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.