ബി.ജെ.പിയിലേക്ക് പോയത് തെറ്റായിപ്പോയി, കേസ് വന്നപ്പോൾ ആരും സഹായിച്ചില്ല-കൊല്ലം തുളസി

ബിജെപിയിലേക്ക് പോയ തീരുമാനം തെറ്റായിപ്പോയെന്ന് നടൻ കൊല്ലം തുളസി. ശബരിമലയുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ ബി.ജെ.പി തന്നെ പിന്തുണച്ചില്ല. പാർട്ടിയുമായി ഇപ്പോൾ സഹകരിക്കുന്നില്ലെന്നും കൊല്ലം തുളസി പറഞ്ഞു. ശബരിമല വിഷയത്തിൽ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ടുള്ള കേസിൽ നിന്നും രക്ഷപ്പെടുകയാണ് ഇനി വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തന്നെ ആർക്കും വേണ്ട, താൻ കുടുങ്ങി കിടക്കുന്ന കേസിൽ നിന്ന് രക്ഷപ്പെടുകയാണ് ഇപ്പോൾ വേണ്ടത്'- കൊല്ലം തുളസി പറയുന്നു. ശബരിമലയിൽ ഒരു പ്രശ്‌നം വന്നപ്പോൾ എനിക്കെന്ത് സഹായം വേണമെന്ന് ചോദിച്ചില്ല. ഒരു പ്രാദേശിക നേതാവ് പോലും വിഷയത്തില്‍ ഇടപെട്ടില്ല. അതില്‍ വലിയ വിഷമമുണ്ട്. ഇത്തരമൊരു സമീപനമല്ല ബി.ജെ.പിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നതെന്നും തുളസി പറഞ്ഞു.

കേരളത്തിലെ ബി.ജെ.പി നേതാക്കൾക്ക് പാർട്ടിയോട് കൂറില്ലെന്ന് വ്യക്തമായി. പൊതുരംഗത്ത് സജീവമാകാൻ അതിയായ താത്പര്യമുണ്ട്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും കൊല്ലം തുളസി പറഞ്ഞു.

ശബരിമല പ്രക്ഷോഭ സമയത്ത് നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് താരത്തിനെതിരെ കേസുകൾ രജിസ്റ്റർ ചെയ്തത്. അന്നത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്ന പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ ശബരിമല ആചാര സംരക്ഷണ യാത്രയ്ക്ക് കൊല്ലം ചവറയില്‍ നല്‍കിയ സ്വീകരണ വേളയിലായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമര്‍ശങ്ങള്‍.

ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്നും ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ട് കൊടുക്കണമെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രസ്താവന. ശുംഭന്മാരാണ് ശബരിമല വിധി പുറപ്പെടുവിച്ചതെന്നും കൊല്ലം തുളസി പറഞ്ഞിരുന്നു. 

Tags:    
News Summary - Going to the BJP was a mistake and no one helped when the case came up - Kollam Thulasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.