വിഴിഞ്ഞം: പ്രതിഷേധം വഷളാക്കിയത് സര്‍ക്കാരിന്‍റെ നിലപാടെന്ന് കെ. സുധാകരന്‍; പ്രകോപനം അവസാനിപ്പിക്കണം

തിരുവനന്തപുരം: വിഴിഞ്ഞത്ത് മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രകോപനപരമായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. ജീവിക്കാനായുള്ള പോരാട്ടം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ ഏതുവിധേനയും കൈകാര്യം ചെയ്ത് അടിച്ചമര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ അത് കോണ്‍ഗ്രസ് അംഗീകരിക്കില്ല.

പ്രതിഷേധം വഷളാക്കിയത് സര്‍ക്കാരിന്റെ നിലപാടാണ്. പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതിചേര്‍ത്ത് കേസെടുത്തത് ആഭ്യന്തരവകുപ്പിന്‍റെ പ്രതികാര നടപടിയാണ്. മത്സ്യത്തൊഴിലാളികളോടും ലത്തീന്‍ സഭാവിശ്വാസികളോടുമുള്ള പരസ്യമായ യുദ്ധപ്രഖ്യാപനമാണിത്.

സര്‍ക്കാരിന്റെ ഈ നടപടി നീതികരിക്കാനാവില്ല. വൈദികര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. അദാനിക്ക് വേണ്ടി സര്‍ക്കാര്‍ വിടുപണി ചെയ്യുകയാണ്. സമരക്കാരില്‍ നിന്നും 200 കോടിരൂപ നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കം അതിന്റെ ഭാഗമാണ്. അത് നടപ്പാക്കാമെന്നത് സര്‍ക്കാരിന്റെ ദിവാസ്വപ്നമാണെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.

സമരത്തെ വര്‍ഗീയവത്കരിച്ച് അധിക്ഷേപിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്ത ബാഹ്യശക്തികളുടെ ഇടപെടലിനെ തുടര്‍ന്നാണ് വിഴിഞ്ഞത്ത് സംഘര്‍ഷമുണ്ടായതെന്ന ആക്ഷേപം നിലനില്‍ക്കുന്നു. കഴിഞ്ഞ ദിവസം പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കലാശിച്ചതിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തണം. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ലത്തീന്‍ അതിരൂപതയുടെ ആവശ്യം ന്യായമാണ്.

കോണ്‍ഗ്രസും ഇതേ ആവശ്യത്തെ പിന്തുണക്കുന്നു. വിഴിഞ്ഞം സമരം അട്ടിമറിക്കാന്‍ സി.പി.എം-ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ട് ബോധപൂര്‍വമായി ശ്രമിക്കുന്നുവെന്നത് യാഥാർഥ്യമാണ്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനകീയ സമരങ്ങളെ വര്‍ഗീയകലാപങ്ങളായി ചിത്രീകരിക്കുകയാണ് ഇരുവരും. മന്ത്രിമാര്‍ അത് ഏറ്റുപറയുകയാണ്. ഇത് ഗൗരവമായി തന്നെ കാണണമെന്നും ജിഡീഷ്യല്‍ അന്വേഷണ പരിധിയില്‍ ഇക്കാര്യങ്ങള്‍ക്കൂടി ഉള്‍പ്പെടുത്തണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - government to stop the provocation in Vizhinjam- K.Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.