കൊല്ലപ്പെട്ട ഹരിദാസ്. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിക്കുന്നു

വെട്ടിക്കൊന്നത് ബന്ധുക്കളുടെ കൺമുന്നിൽ, കാൽ അറുത്തുമാറ്റി; പ്രേരണയായത് ബി.ജെ.പി നേതാവിന്റെ കൊലവിളി പ്രസംഗമെന്ന്

തലശ്ശേരി: ഏറെക്കാലത്തെ സമാധാനാന്തരീക്ഷത്തിന് ശേഷം കണ്ണൂരിൽ വീണ്ടും രാഷ്ട്രീയക്കൊലയുടെ ചോര പുരണ്ടിരിക്കുന്നു. ഹരിദാസ് എന്ന മത്സ്യത്തൊഴിലാളിയായ സി.പി.എം പ്രവർത്തകനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ബി.ജെ.പി- ആർ.എസ്.എസ് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന.

ജോലി കഴിഞ്ഞ് രാത്രി സുഹൃത്തിന്റെ കൂടെ ബൈക്കിൽ വീട്ടിലേക്ക് മടങ്ങിയതായിരുന്നു ഹരിദാസ്. ബൈക്ക് ഇറങ്ങി വീട്ടിലേക്ക് നടക്കവേയാണ് രണ്ടുബൈക്കുകളിലായെത്തിയ സംഘം ഹരിദാസനെ ആക്രമിച്ചത്. വെട്ടേറ്റ് ബഹളം വെച്ചതോടെ വീട്ടുകാർ ഓടിയെത്തിയിരുന്നു. തുടർന്ന് വീട്ടുകാരുടെ കൺമുന്നിൽവെച്ചാണ് വെട്ടിനുറുക്കിയത്. കൊലപാതകികൾ ഹരിദാസന്റെ കാൽ പൂർണമായും വെട്ടിമാറ്റി. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഹരിദാസന്റെ കാൽ കണ്ടെത്തിയിരുന്നില്ലെന്ന് എം.വി. ജയരാജൻ പറഞ്ഞു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരൻ സുരനും വെട്ടേറ്റു.

പുന്നോലിൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടാണ് പ്രദേശത്ത് സി.പി.എം -ബ‌ി.ജെ.പി സംഘർഷം തുടങിയത്. ഉത്സവത്തിന് പിന്നാലെ നടത്തിയ ബി.ജെ.പിയുടെ പ്രതിഷേധ യോഗത്തിൽ തലശ്ശേരി കൊമ്മൽ വാർഡിലെ കൗൺസിലർ വിജേഷ് നടത്തിയ കൊലവിളി പ്രസംഗമാണ് ഹരിദാസന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ ആരോപിച്ചു. കൊലവിളി പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് തലശേരി ന​ഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ സി.പി.എം ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകിട്ട് ആറ് മണിവരെ നീളും.

അതിനിടെ, അക്രമ സാധ്യത മുന്നിൽ കണ്ട് പൊലീസ് അതീവ ജാ​ഗ്രതയിലാണ്. സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിനുപിന്നാലെ ബന്ധുക്കളുടെ മൊഴി എടുത്തിട്ടുണ്ട്. അക്രമികൾ വന്ന ബൈക്ക് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.




Tags:    
News Summary - haridas murder thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.