തിരുവനന്തപുരം: തലസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തിൽ കോപ്പിയടിക്കുന്നതിനിടെ പൊലീസ് പിടിയിലായ ഹരിയാന സ്വദേശികളെക്കുറിച്ചുള്ള വിശദ അന്വേഷണത്തിന് പൊലീസ്. സ്വന്തം ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ് ഉപയോഗിച്ചാണ് ഇരുവരും പരീക്ഷ എഴുതിയതെങ്കിലും ആൾമാറാട്ടം ഉൾപ്പെടെയുള്ള സാധ്യതകൾ പൊലീസ് തള്ളുന്നില്ല. മറ്റാരുടെയെങ്കിലും ഹാൾ ടിക്കറ്റ് വ്യാജമായി നിർമിച്ച് പരീക്ഷക്ക് എത്തിയതാണോയെന്നും പരിശോധിക്കും.
കാശ് വാങ്ങി ആൾമാറാട്ടം നടത്തി പരീക്ഷ എഴുതി നൽകുന്ന സംഘത്തിലെ കണ്ണികളാണോയെന്ന് പരിശോധിക്കും. ഹരിയാനയിലെ ക്രിമിനൽ പശ്ചാത്തലവും ഇവർക്കെതിരെ കേസുണ്ടോയെന്നും പരിശോധിക്കും.
ഹരിയാനയിൽ നിന്നുള്ള കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. ഇവർക്ക് ഉത്തരങ്ങൾ കൈമാറിയത് സ്വദേശത്തുള്ള ഹരിയാനക്കാരാണെന്നാണ് പ്രാഥമിക മൊഴി. ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഇവർക്കൊപ്പമെത്തി പരീക്ഷ കേന്ദ്രത്തിന് സമീപം ഉണ്ടായിരുന്നവരാകും സഹായിച്ചതെന്നാണ് പൊലീസ് നിഗമനം. ഇരുവരുടെയും മൊബൈൽ ഫോണും ക്രമക്കേടിന് ഉപയോഗിച്ച മറ്റ് ഉപകരണങ്ങളും പൊലീസ് പരിശോധിക്കും. ഹിന്ദി മാത്രം സംസാരിക്കുന്ന ഇവർ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
പൊലീസിന് നേരത്തേ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരീക്ഷ കേന്ദ്രങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. ഓരോ ഉദ്യോഗാർഥിയെയും സൂക്ഷ്മമായി നിരീക്ഷിച്ചാണ് പരീക്ഷ ഹാളിൽ കയറ്റിയത്. ദേഹപരിശോധന നടത്താൻ അനുവാദമില്ലാത്തതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങളുമായി ഹാളിൽ കടക്കാനായി. സംശയം തോന്നുന്നവരെ പരിശോധിക്കണമെന്ന കർശന നിർദേശം പരീക്ഷ ഹാളിലുണ്ടായിരുന്ന ഇൻവിജിലേറ്റർമാർക്ക് നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ബെൽറ്റുകൊണ്ടാണ് ദേഹത്ത് കാമറയും മറ്റ് അനുബന്ധ ഉപകരണങ്ങളും ഉറപ്പിച്ചത്. ചിത്രമെടുക്കാൻ പാകത്തിൽ ഷർട്ടിൽ തുളകളുണ്ടായിരുന്നു. ചിത്രമെടുത്ത് ക്ലൗഡ് വഴി പങ്കുവെക്കുകയോ മറ്റേതെങ്കിലും കേന്ദ്രത്തിലുള്ളവർക്ക് അയച്ചുനൽകുകയോ ചെയ്തതാകാം എന്നാണ് പൊലീസ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.