പാലക്കാട്: സാക്ഷരത മിഷൻ പ്രേരക്മാരുടെ തദ്ദേശ വകുപ്പിലേക്കുള്ള പുനർവിന്യാസം ഒരു മാസത്തിനകം പൂർത്തിയാക്കാൻ തദ്ദേശവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ഉത്തരവിട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ, സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ എന്നിവർ ചേർന്ന് ഇതിന് നടപടി സ്വീകരിക്കണമെന്നും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ, സാക്ഷരത മിഷൻ ഡയറക്ടർ എന്നിവർ മേൽനോട്ടം വഹിക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്രക്രിയ ജൂലൈ 31നകം പൂർത്തിയാക്കി വിവരം കൈമാറണമെന്നും ഉത്തരവിലുണ്ട്.
വിഭ്യാഭ്യാസ വകുപ്പിനു കീഴിലുണ്ടായിരുന്ന സാക്ഷരത പ്രേരക്മാരെ തദ്ദേശവകുപ്പിൽ പുനർവിന്യസിച്ച് ഉത്തരവിട്ടത് ഏപ്രിലിലാണ്. ഇതുസംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച മൂന്നംഗ സമിതിയുടെ ശിപാർശപ്രകാരമായിരുന്നു നടപടി. കുടിശ്ശിക വേതനത്തിനായി 305 ദിവസമായി പ്രേരക്മാർ നടത്തിവന്ന സമരം 2023 സെപ്റ്റംബറിലാണ് അവസാനിച്ചത്. തുടർന്ന് വേതന വിതരണം പുനരാരംഭിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി ഭാഗികമായി മുടങ്ങിയിരുന്നു.
അതേസമയം, 2023 സെപ്റ്റംബർ 23 മുതൽ 2024 മാർച്ച് 31വരെയുള്ള സാക്ഷരത പ്രേരക്മാരുടെ ഓണറേറിയം കുടിശ്ശികയുടെ 60 ശതമാനം അവർ സേവനമനുഷ്ഠിച്ച തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടിൽനിന്ന് അനുവദിക്കാനും തദ്ദേശവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിട്ടു. ബാക്കി 40 ശതമാനം സാക്ഷരത മിഷന്റെ തനത് വരുമാനത്തിൽനിന്ന് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.