ക്രമവിരുദ്ധ നടപടി: ടെൽകിന് നഷ്ടമായത് 1.05 കോടിയെന്ന് റിപ്പോർട്ട്

കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ നിബന്ധന പാലിക്കാതെ നടത്തിയ ക്രമവിരുദ്ധ പ്രവർത്തനത്തിൽ ടെൽകിന് (ട്രാൻസ്ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് കേരള) 1.05 കോടി രൂപ നഷ്ടമായെന്ന് ധനകാര്യ റിപ്പോർട്ട്. 2018-19 മുതൽ 2021- 22 വരെയുള്ള കാലയളവിലെ കരാറുകൾ പരിശോധിച്ചതിലാണ്  നിബന്ധന പാലിക്കാത്തതിൻറെ ഫലമായി സർക്കാരിന് ഈ ഇനത്തിൽ 1,05,50,917 രൂപ നഷ്ടമുണ്ടായിട്ടുള്ളതായി കണ്ടെത്തിയത്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ  പർച്ചേസുകൾക്ക് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള സ്റ്റോഴ്‌സ് പർച്ചേസ്  മാന്വലിലെ വ്യവസ്ഥകൾ   ബാധകമാണ്. ടെൽക് സർക്കാർ അനുമതിതേടാതെ പ്രൊക്യുർമന്റെ് മാന്വൽ പുറപ്പെടുവിച്ചു. ഇതിലെ വ്യവസ്ഥകൾ ബാധകമാക്കി പർച്ചേസുകൾ നടത്തി. ഇത് ക്രമവിരുദ്ധ നടപടിയാണ്. അത് സംബന്ധിച്ച് ടെൽക് അധികൃതരിൽ നിന്നും വിശദീകരണം തേടണം. അതിൻറെ അടിസ്ഥാനത്തിൽ ഭരണ വകുപ്പ് ഉചിത നടപടിസ്വീകരിക്കണമെന്ന് റിപ്പോർട്ടിലെ ശിപാർശ.

2018 ലെ ഫിനാൻസ് ആക്ട് പ്രകാരം കരാർ തുകയുടെ 0.1 ശതമാനം മൂല്യമുള്ള മുദ്രപത്രങ്ങളിലാണ് (കുറഞ്ഞത് 200 രൂപയും കൂടിയത് ഒരു ലക്ഷം രൂപയും) കരാറുകളിൽ ഏർപ്പെടേണ്ടതെന്ന് നിഷ്‌കർഷിച്ചിരുന്നു. 2018 ലെ ഫിനാൻസ് ആക്ട് പ്രകാരം സ്റ്റാമ്പ ഡ്യൂട്ടി ഇനത്തിൽ അധികമായി സർക്കാരിന് ലഭിക്കേണ്ട 1,05,50,017 രൂപ അടിയന്തിരമായി ബന്ധപ്പെട്ട കരാറുകാരിൽ നിന്നും ഈടാക്കണം. ഈടാക്കാൻ കഴിയാതിരുന്നാൽ ഈ തുക അതാത് കരാറുകളിൽ ടെൽക്കിന് വേണ്ടി ഒപ്പു വച്ച ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കി സർക്കാരിലേക്ക് അടക്കുന്നതിന് ഭരണ വകുപ്പ് അടിയന്തിര നിർദേശം നൽകണമെന്നും റിപ്പോട്ടില്ൽ ശിപാർശ ചെയ്തു.

2019-20 വരെ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുകയും 2019-20 ൽ 6.32 കോടി രൂപ ലാഭത്തിലുമായിരുന്ന ടെൽക്ക് 2021-22 ഓടുകൂടി 25.86 കോടി രൂപ നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയതിന്റെ കാരണങ്ങൾ കണ്ടുപിടിക്കുന്നതിനും അത് സംബന്ധിച്ച് സ്ഥാപനത്തിൻറെ മാനേജ്മെൻറിലുണ്ടായ പാളിച്ചകൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി വിദഗ്‌ധനെക്കൊണ്ട് ടെൽക്ക് വിശദമായ പഠനം നടത്തണമെന്നാണ് ശിപാർശ.

ടെൽക് പ്രവർത്തിക്കുന്ന വ്യവസായ മേഖലയുടെ (പവർ ട്രാൻസ്ഫോമറുകളുടെ ഡിസൈനിങ്ങും നിർമാണവും) പ്രത്യേകതകൾ കണക്കിലെടുത്ത് ഒരു പ്രൊക്യുർമെന്റ് മാന്വൽ പുറപ്പെടുവിക്കേണ്ടതിൻറെ ആവശ്യകത സ്റ്റോഴ്‌സ് പർച്ചേസ് വകുപ്പുമായി കൂടിയാലോചിച്ച് ഭരണ വകുപ്പ് പരിശോധിക്കണം. ലിമിറ്റഡ് ടെൻഡർ മുഖേന എൻലിസ്റ്റ് ചെയ്തു ഏതാനും വെണ്ടർമാരിൽ നിന്ന് മാത്രമുള്ള ബിഡുകളുടെ അടിസ്ഥാനത്തിൽ വലിയ തുകക്കുള്ള അസംസ്കൃത വസ്തുക്കളും മറ്റും വാങ്ങുന്നത് പർച്ചേസ് പ്രക്രിയയുടെ സുതാര്യത ഇല്ലാതാക്കു. അത് അഴിമതിക്ക് കളമൊരുക്കുകയും ചെയ്യും. സപ്ലേയേഴ്സിനെ ഷോട്ട് ലിസ്റ്റ് ചെയ്യുന്നതിനു കൃത്യമായ മാനദണ്ഡങ്ങളുമില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

വൻതുകക്കുള്ള അസംസ്കൃത വസ്തുക്കളുടെയും മറ്റും പർച്ചേസുകൾ ചുരുക്കം ചിലരിൽനിന്നും ബിഡുകൾ വാങ്ങി നടപ്പാക്കുന്നത് അഴിമതിക്ക് കാരണമാകും. അതിനാൽ ഈ രീതിയിലുള്ള പ്രൊക്യൂർമെൻറ് അവസാനിപ്പിച്ച് സ്റ്റോഴ്സ് പർച്ചേഴ്സ് ചട്ടത്തിലെ മാനദണ്ഡപ്രകാരം അഞ്ചു ലക്ഷം രൂപക്ക് മുകളിലുള്ള വാങ്ങലുകൾ ഇ- ടെ ന്റർ വഴി മാത്രമേ നടത്താവു എന്ന് ടെൽക് അധികൃതർക്ക് ഭരണ വകുപ്പ് കർശന നിർദേശം നൽകണമെന്നും ശിപാർശ നൽകി.  

സംസ്ഥാന സർക്കാരിന്റെയും ജപ്പാനിലെ ഹിറ്റാച്ചി കമ്പനിയുടെയും സംയുക്ത സംരഭമായി 1963 ലാണ് ടെൽക് അങ്കമാലിയിൽ പ്രവർത്തനം ആരംഭിച്ചത്. പവർ ട്രാൻസ്ഫോമറുകൾ, കറൻറ് ട്രാൻസ്ഫോമറുകൾ, വോൾട്ടേജ് ട്രാൻസ്ഫോമറുകൾ, ട്രാൻസ്ഫോമർ ബുഷിങ്ങ്, ടാപ് ചെയ്‌ഞ്ചിങ്ങ് ഗിയർ മുതലായവയുടെ ഡിസൈനിങ്ങിലും നിർമ്മാണത്തിലുമാണ് കമ്പനി പ്രധാനമായും ഏർപ്പെടുന്നത്. കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും നിലവിൽ സംസ്ഥാന സർക്കാരിന്റെ കൈയിൽ തന്നെയാണെങ്കിലും ഏഴ് അംഗങ്ങളുള്ള ഡയറക്ടർ ബോർഡിൽ നാല് പേരും എൻ.ടി.പി.സിയിൽ നിന്ന് ഉള്ളവരാണ്. സർക്കാർ പ്രതിനിധികളായി മൂന്ന് പേരാണ് ഡയറക്ടർ ബോർഡിലുള്ളത്.

ടെൽകിലെ പർച്ചേസുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി കാപ് ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ആധാരമാക്കിയ 2012-13, 2013-14 സാമ്പത്തിക വർഷത്തെ പർച്ചേസ് ഫയലുകൾ ലഭ്യമാക്കാൻ അന്വേഷണ കുറിപ്പ് നൽകിയെങ്കിലും അത് ലഭിച്ചില്ല. പർച്ചേസ് ഫയലുകളുടെ എണ്ണത്തിലുള്ള ബാഹുല്യം നിമിത്തം അഞ്ച് വർഷത്തിലേറെ പഴക്കമുള്ള ഫയലുകൾ സൂക്ഷിക്കുന്ന പതിവില്ല എന്ന മറുപടിയാണ് ലഭിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ അഞ്ച് ലക്ഷം രൂപക്ക് താഴെയുള്ള 1033 പർച്ചേസുകളും അഞ്ച് ലക്ഷം രൂപക്ക് മുകളിലുമായി 145 പർച്ചേസുകളും നടത്തി.

Tags:    
News Summary - Irregular action: Reported loss of 1.05 crores to Telkin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.