പാലക്കാട്: വിവാദങ്ങളുടെ തോഴനായ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് 35 വർഷത്തെ സർവീസിന് ശേഷം ഇന്ന് വിരമിക്കും. വർഷങ്ങളായി സംസ്ഥാന സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഡി.ജി.പി ജേക്കബ് തോമസ് സഹപ്രവർത്തകർ നൽകിയ യാത്ര അയപ്പിൽ പോലും പങ്കെടുക്കാതെയാണ് പടിയിറങ്ങുന്നത്.
സർവീസ് കാലഘട്ടം പോലെത്തന്നെ സർവീസിലെ അവസാന ദിനവും വ്യത്യസ്തമായാണ് ജേക്കബ് തോമസ് കഴിച്ചുകൂട്ടിയത്. അവസാന സർവീസ് ദിവസം ഓഫീസിലാണ് ജേക്കബ് തോമസ് കിടന്നുറങ്ങിയത്. ഓഫിസിലെ നിലത്ത് കിടക്ക വിരിച്ചിരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും ജേക്കബ് തോമസ് തന്നെ. 'സിവിൽ സർവീസ് അവസാന ദിവസത്തിന്‍റെ തുടക്കവും ഒടുക്കവും ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ' എന്നാണ് അദ്ദേഹം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
പിണറായി സർക്കാർ അധികാരത്തിൽ വന്നയുടൻ നടത്തിയ പൊലീസ് അഴിച്ചുപ്പണിയിൽ വിജിലൻസ് ഡയറക്ടറുടെ സുപ്രധാന തസ്തിയിലേക്ക് കൊണ്ടുവന്നത് ജേക്കബ് തോമസിനെയായിരുന്നു. സഭക്കകത്തും പുറത്തും മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ പിന്തുണ ജേക്കബ് തോമസിനുണ്ടായിരുന്നു.
എന്നാൽ ഇ.പി.ജയരാജനെതിരെ ബന്ധുനിയമന പരാതിയിൽ കേസെടുത്തതോടെ സർക്കാരുമായും മുഖ്യമന്ത്രിയുമായും ഇടഞ്ഞു. രണ്ടു വർഷം അച്ചക്കടനടപടിയിൽ പുറത്തുനിന്ന ജേക്കബ് തോമസ് നിയമപോരാട്ടത്തിനൊടുവിലാണ് സർവ്വീസിൽ തിരികെയെത്തിയത്. ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിന്‍റെ ഡയറക്ടർ പദവിയെന്ന അപ്രധാനചുമതല നൽകുകയായിരുന്നു സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.