കൊച്ചി: 2015ൽ നിയമസഭയിലെ ബജറ്റ് അവതരണത്തിനെതിരായ പ്രതിഷേധത്തിനിടെ ജമീല പ്രകാശം എം.എല്‍.എയെ അപമാനിച്ചെന്ന കേസില്‍ എം.എൽ.എമാരായിരുന്ന ഡൊമിനിക് പ്രസന്റേഷന്, ശിവദാസൻ നായർ, എം.എ. വാഹിദ് എന്നിവർക്കെതിരായ കേസ് ഹൈകോടതി റദ്ദാക്കി. ജമീല പ്രകാശത്തിന്റെ സ്വകാര്യ അന്യായത്തില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്ത നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ നൽകിയ ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.
കീഴ്കോടതി നടപടി നിയമവിരുദ്ധവും നിലനില്‍ക്കാത്തതും നീതിക്ക് നിരക്കാത്തതുമാണെന്നായിരുന്നു ഹരജികളിലെ വാദം. ശിവദാസന്‍ നായരും വാഹിദും അസഭ്യമായി പെരുമാറിയെന്നും ഡൊമിനിക് പ്രസന്റേഷന് അപകീര്‍ത്തികരമായി സംസാരിച്ചെന്നുമായിരുന്നു ജമീല പ്രകാശത്തിന്റെ ആരോപണം. മാർഗതടസ്സമുണ്ടാക്കി ബോധപൂർവം ഒരാളെ തടഞ്ഞുവെക്കൽ, സ്ത്രീത്വത്തെ അപമാനിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ക്രിമിനൽ ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
എന്നാൽ, ഇവ ചുമത്താൻ മതിയായ വസ്തുതകളില്ലെന്ന് വിലയിരുത്തിയാണ് തുടർനടപടികൾ കോടതി റദ്ദാക്കിയത്. ബജറ്റ് അവതരിപ്പിക്കാൻ ധനമന്ത്രി എത്തുന്നത് തടയാനുള്ള എൽ.ഡി.എഫ് ആഹ്വാനത്തിന്റെ ഭാഗമായി നിയമസഭയിൽ മന്ത്രിയെ തടയാൻ നിൽക്കുമ്പോഴാണ് സംഭവമെന്നാണ് പരാതിയിൽതന്നെ പറയുന്നത്. ജനാധിപത്യ മാർഗത്തിൽ പ്രതിഷേധമാകാമെന്നല്ലാതെ ബജറ്റ് അവതരിപ്പിക്കാനെത്തുന്ന മന്ത്രിയെ നിയമസഭയിൽ തടയാൻ അംഗത്തിന് അവകാശമില്ല. അഴിമതി നിരോധന നിയമ പ്രകാരം കേസുണ്ടെന്ന പേരിൽ ഭരണഘടനാപരമായ അവകാശം ധനമന്ത്രിക്ക് നിർവഹിക്കാതിരിക്കാനാവില്ല.
സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പിന് ഇതേ ഉദ്ദേശ്യത്തോടെ ക്രിമിനൽ ബലപ്രയോഗം നിർബന്ധമാണ്. അത് സംശയാതീതമായി ബോധ്യപ്പെടണം. എന്നാൽ, ഈ സംഭവത്തിൽ ദുരുദ്ദേശ്യത്തോടെ ബലപ്രയോഗം നടന്നതായി കരുതാനാവില്ല. അപമര്യാദയോടെയുള്ള സംസാരവും ഉണ്ടായതായി കാണുന്നില്ല. മന്ത്രിയെ തടയാൻ നിന്ന പരാതിക്കാരിയെ അതിൽനിന്ന് തടയാൻ ഹരജിക്കാർ ശ്രമിച്ചതായാണ് മനസ്സിലാവുന്നത്. അതിനാൽ ഈ വകുപ്പും നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
2015 മാർച്ച് 13ന് നടന്ന സംഭവത്തിൽ സെപ്റ്റംബറിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്താണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
ഒരാളെ ലക്ഷ്യം കാണാൻ അനുവദിക്കാതെ മാർഗമധ്യേ തടഞ്ഞുവെച്ചാലാണ് കുറ്റകൃത്യം നിലനിൽക്കുകയെന്ന് ഹൈകോടതി. പരാതിക്കാരിയെ ഹരജിക്കാർ തടഞ്ഞുവെച്ചെങ്കിലും ഭരണഘടനാനുസൃതമായ ചടങ്ങ് തടസ്സപ്പെടുത്തുന്നതിൽനിന്നാണ് തടഞ്ഞുവെച്ചത്. മന്ത്രി ഭരണഘടനാനുസൃത കൃത്യം നിർവഹിക്കുകയെന്നതായിരുന്നു ഹരജിക്കാരുടെ ലക്ഷ്യം. അതിനാൽ, അനധികൃതമായി തടഞ്ഞുവെച്ചുവെന്ന കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല. കുറ്റകൃത്യം വ്യക്തമാകുന്നതിന് ആവശ്യമായ ഘടകങ്ങൾ ഈ കേസിലില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.