കൊച്ചി: സംസ്ഥാന സർക്കാറിന്റെ കെ -ഫോൺ നടത്തിപ്പിലെ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ ഹരജി ഹൈകോടതി തള്ളി. ഇടപാടിലെ ക്രമക്കേടുകൾ തെളിയിക്കാനാവശ്യമായ വസ്തുതകൾ ഹരജിക്കാരന് സമർപ്പിക്കാനായില്ലെന്നും ചട്ടവിരുദ്ധ ഇടപാടുകൾ നടന്നെന്ന് പ്രഥമദൃഷ്ട്യാ കരുതാനാവില്ലെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാർ നടപ്പാക്കുന്ന സേവനങ്ങൾ സംബന്ധിച്ച വിശദീകരണവും പരിഗണിച്ചു.
ചട്ടം ലംഘിച്ചാണ് കെ-ഫോൺ പദ്ധതിക്ക് കരാർ നൽകിയിരിക്കുന്നതെന്നും സർക്കാരിനെ നിയന്ത്രിക്കുന്നവരുമായി ബന്ധമുള്ള കമ്പനികൾക്കാണ് കരാർ അനുവദിച്ചിരിക്കുന്നതുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് സതീശൻ ഹരജി നൽകിയത്. കരാർ നൽകിയതിലടക്കം അഴിമതിയുണ്ടെന്നും ആരോപിച്ചിരുന്നു. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള 20 ലക്ഷം കുടുംബങ്ങൾക്കും 30,000ലേറെ സർക്കാർ സ്ഥാപനങ്ങൾക്കും സൗജന്യ ഇന്റർനെറ്റ് സേവനം ലക്ഷ്യമിടുന്ന പദ്ധതി പുരോഗമിക്കുകയാണെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.
20,336 ഓഫിസുകൾക്കും 5484 കുടുംബങ്ങൾക്കും നിലവിൽ സേവനം ലഭിക്കുന്നുണ്ട്. കൂടുതൽ മേഖലകളിൽ ഒാപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണെന്നും അഡ്വക്കറ്റ് ജനറൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിച്ച കോടതി ഈ ഘട്ടത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കി.
ഹരജിയിലെ ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ അന്വേഷണം സി.ബി.ഐക്ക് വിടാനാവില്ലെന്ന സുപ്രീംകോടതി ഉത്തരവ് ഡിവിഷൻ ബെഞ്ച് ഓർമിപ്പിച്ചു. ചട്ടവിരുദ്ധമായി എന്തെങ്കിലും സി.എ.ജി റിപ്പോർട്ടിൽ കണ്ടെത്തിയാൽ നിയമസഭക്ക് പരിശോധിക്കാനും പ്രതിപക്ഷ നേതാവിന് വിശദീകരണം തേടാനും അവസരമുണ്ടെന്നും വ്യക്തമാക്കിയ കോടതി, ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.