ആലപ്പുഴ: ട്രാക്കിൽ തീപടർത്തി കൊണ്ടുള്ള പോരാട്ടത്തിൽ കാരിച്ചാൽ ചുണ്ടൻ നെഹ്റു ട്രോഫി ജേതാക്കൾ. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ കരുത്തിലാണ് കാരിച്ചാൽ ചുണ്ടൻ 70മത് നെഹ്റു ട്രോഫിയിൽ മുത്തമിട്ടത്. വാശിയേറിയ മത്സരത്തിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴയെറിഞ്ഞ വീയപുരം ചുണ്ടനെ 0.5 മൈക്രോ സെക്കൻഡുകൾക്കാണ് കാരിച്ചാൽ പിന്തള്ളിയത്.
ഫൈനൽ മത്സരത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ മൂന്നും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ നാലും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. ഫൈനലിൽ മാറ്റുരച്ച നാലു ചുണ്ടൻ വള്ളങ്ങളും ഒരു സെക്കൻഡിൽ താഴെ വ്യത്യാസത്തിലാണ് ഫിനിഷ് ചെയ്തത്.
കാരിച്ചാൽ ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്-4.29.785), വീയപുരം ചുണ്ടൻ (വി.ബി.സി കൈനകരി - 4.29.790), നടുഭാഗം ചുണ്ടൻ (കുമരകം ടൗൺ ബോട്ട് ക്ലബ് - 4.30.13), നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്- 4.30.56) എന്നിങ്ങനെയാണ് വള്ളങ്ങളുടെ ഫിനിഷിങ് ടൈം. ഒന്നാം ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടനും രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.
നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ കാരിച്ചാൽ ചുണ്ടന്‍റെ പതിനാറാം കിരീടവും പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുടർച്ചയായി നേടുന്ന അഞ്ചാം കിരീടവുമാണ് ഇത്തവണത്തേത്. 2016ന് ശേഷം ആദ്യമായാണ് കാരിച്ചാൽ ചുണ്ടൻ നെഹ്റു ട്രോഫി നേടുന്നത്. 1974, 1975, 1976, 1980, 1982, 1983, 1984, 1986, 1987, 2000, 2001, 2003, 2008, 2011, 2016 വർഷങ്ങളാണ് കാരിച്ചാലിന്‍റെ കിരീട നേട്ടങ്ങൾ.
രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം ആരംഭിച്ചു. ഉച്ചക്ക് രണ്ടിന് നടന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടന്നു. വൈകീട്ട് 3.45 മുതലാണ് ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം നെഹ്റു ട്രോഫി നേടിയ വള്ളത്തിന്റെ ക്യാപ്റ്റനായ അലന് മൂന്ന് തൈക്കല്‍ തുഴച്ചിലുകാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.