തദ്ദേശ ഉപതെരഞ്ഞെടുപ്പ്: എൽ.ഡി.എഫിന് പത്തിടത്ത് ജയം, യു.ഡി.എഫിന് ഒമ്പത്, ഒരു സീറ്റ് ബി.ജെ.പി നിലനിർത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 20 തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് മേൽക്കൈയും യു.ഡി.എഫിന് മുന്നേറ്റവും. തെരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ 10 ഇടത്ത് എൽ.ഡി.എഫ് ജയിച്ചപ്പോൾ യു.ഡി.എഫ് ഒമ്പത് സീറ്റ് നേടി. ബി.ജെ.പി ഒരിടത്ത് ജയിച്ചു. സിറ്റിങ് സീറ്റുകളെല്ലാം നിലനിർത്തിയ യു.ഡി.എഫ് എൽ.ഡി.എഫിൽനിന്നും ബി.ജെ.പിയിൽനിന്നും ഓരോ സീറ്റ് വീതം പിടിച്ചെടുത്തു.

കാസർകോട് ജില്ലയിലെ ബദിയടുക്ക പഞ്ചായത്തിലെ 14ാം വാ‍‍ർഡായ പട്ടാജെയിലും ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ 11ാം വാർഡിലുമാണ് യു.ഡി.എഫിന് അട്ടിമറി ജയം. പട്ടാജെയിൽ ബി.ജെ.പിയിൽനിന്ന് 38 വോട്ടിനാണ് യു.ഡി.എഫ് വാ‍ർ‍ഡ് പിടിച്ചെടുത്തത്. ശ്യാം പ്രസാദ് മാന്യയാണ് വിജയി. കാഞ്ഞങ്ങാട് നഗരസഭയിലെ തോയമ്മല്‍ വാര്‍ഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി എൻ. ഇന്ദിര വിജയിച്ചു. കള്ളാര്‍ പഞ്ചായത്തിലെ രണ്ടാം വാ‍‍‍ർഡായ ആടകത്ത് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി സണ്ണി അബ്രഹാം വിജയിച്ചു. പള്ളിക്കര പഞ്ചായത്തിലെ 19ാം വാര്‍ഡായ പള്ളിപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാർഥി സമീറ അബ്ബാസ് വിജയിച്ചു. കുമ്പള പഞ്ചായത്തില്‍ പെര്‍വാഡില്‍ എല്‍.ഡി എഫിലെ എസ്. അനില്‍കുമാര്‍ 189 വോട്ടിന് ജയിച്ചു.

ഇടുക്കി വണ്ടൻമേട് പഞ്ചായത്ത് 11ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥി സൂസൻ ജേക്കബ് വിജയിച്ചു. 141 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൽ.ഡി.എഫിന്‍റെ സിറ്റിങ് സീറ്റ് യു.ഡി.എഫ് പിടിച്ചത്. രാജകുമാരി പഞ്ചായത്തിലെ രണ്ടാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി വിമലാദേവി വിജയിച്ചു.

കൂറുമാറ്റ നിരോധന നിയമം പ്രകാരം മുൻ അംഗം അയോഗ്യയാക്കപ്പെട്ടതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. മലപ്പുറം നഗരസഭയിലെ 11ാം വാർഡായ മൂന്നാംപടി എൽ.ഡി.എഫ് നിലനിർത്തി. 71 വോട്ടിന് സി.പി.എം സ്ഥാനാർഥി കെ.എം. വിജയലക്ഷ്മി വിജയിച്ചു. പോക്സോ കേസ് പ്രതിയാക്കപ്പെട്ട കെ.വി. ശശികുമാർ രാജിവെച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല ഡിവിഷൻ യു.ഡി.എഫ് നിലനിർത്തി. വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മുസ്ലിംലീഗ് അംഗം തലാപ്പില്‍ അബ്ദുല്‍ ജലീല്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷൻ മുസ്ലിംലീഗ് നിലനിർത്തി. 2007 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ലീഗിലെ സി.ടി. അയ്യപ്പൻ വിജയിച്ചു.

കോഴിക്കോട് ജില്ലയിലെ തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കര സൗത്ത് വാർഡ് എൽ.ഡി.എഫ് നിലനിർത്തി. സി.പി.എം സ്ഥാനാർഥി ഷീബ പുൽപ്പാണ്ടി 448 വോട്ടിന് ജയിച്ചു. പാലക്കാട് തൃത്താല ബ്ലോക്ക് പഞ്ചായത്തിലെ കുമ്പിടി ഡിവിഷൻ എൽ.ഡി.എഫ് നിലനിർത്തി. 1,693 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി പി. സ്നേഹ വിജയിച്ചു.

തൃശൂർ കൊണ്ടാഴിയിൽ മൂന്നാം വാർഡായ മൂത്തേടത്തുപടി സി.പി.എം നിലനിർത്തി. ആലുവ നഗരസഭയിലെ 22ാം വാർഡിലേക്ക് നടന്ന തെരഞ്ഞടുപ്പിൽ കോൺഗ്രസ് വിജയിച്ചു. ജെബി മേത്തർ രാജ്യസഭാംഗം ആയതിനെതുടർന്ന് രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കോട്ടയം ഏറ്റുമാനൂർ കാണക്കാരി ഗ്രാമപഞ്ചായത്തിലെ കുറുമുള്ളൂർ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സീറ്റ് നിലനിർത്തി. കേരള കോൺഗ്രസ് എമ്മിലെ വിനീത രാഗേഷാണ് വിജയിച്ചത്. ആലപ്പുഴ പാലമേൽ പഞ്ചായത്തിലെ 18ാം വാർഡ് എൽ.ഡി.എഫ് നിലനിർത്തി. ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി സജി 88 വോട്ടിന് വിജയിച്ചു. കൊല്ലം ഇളമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ ആലുംമൂട് വാർഡ് ബി.ജെ.പി നിലനിർത്തി. ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റൻകുളങ്ങര വാർഡ് യു.ഡി.എഫ് നിലനിർത്തി.

Tags:    
News Summary - Kerala Local Body By election Results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.