തിരുവനന്തപുരം: കോവിഡ് പ്രതിരോധം ശക്തമായി തുടരുന്നതിനിടെ ആശങ്കയേറ്റി ആരോഗ്യപ്രവർത്തകർക്കിടയിലെ വൈറസ്പകർച്ച. ഡോക്ടർമാരും നഴ്സുമാരും കൂട്ടത്തോടെ ക്വാറൻറീനിലാകുന്നത് മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാരുൾപ്പെടെ 20 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഏഴുപേർ ഡോക്ടർമാരാണ്; മൂന്ന് നഴ്സുമാരും. രോഗികളുടെ കൂട്ടിരിപ്പുകാർക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ മാത്രം ഡോക്ടർമാരടക്കം 150 ഒാളം പേർ ക്വാറൻറീനിലായി.
ആറു ദിവസം മുമ്പാണ് ആശുപത്രിയിൽ ആദ്യ രോഗബാധ സ്ഥിരീകരിക്കുന്നത്. ജനറൽ വാർഡിലും ഒാർത്തോയിലുമടക്കം ചികിത്സയിലുണ്ടായിരുന്നവർക്കാണ് രോഗം പകർന്നത്. ഇവരുമായി ബന്ധപ്പെട്ട ആളുകളിൽ പരിശോധന നടത്തിയപ്പോഴാണ് 17 പേർക്കുകൂടി രോഗം കണ്ടെത്തിയത്. രോഗം ബാധിച്ചവരിൽ കോവിഡ് ഡ്യൂട്ടിയുള്ളവരും അല്ലാത്തവരും ഉൾപ്പെടും. മറ്റ് രോഗങ്ങൾക്ക് ചികിത്സ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് രോഗം പകരുന്നതും ആശങ്കപ്പെടുത്തുന്നു.
അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകളെല്ലാം മാറ്റിവെച്ചു. പ്രത്യേകം ഒ.പി അടക്കം സജ്ജമാക്കിയാണ് ക്രമീകരണങ്ങൾ. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വാർഡിലെ രണ്ട് രോഗികളുടെ ആദ്യ പരിശോധന ഫലം നെഗറ്റിവായിരുന്നു. ചികിത്സാ കാലയളവിൽ കുറച്ചു ദിവസങ്ങൾക്കുശേഷമാണ് ഇവരുടെ ഫലം പോസിറ്റിവായത്. ഇൗ ദിവസങ്ങളിലത്രയും ഇൗ രോഗികളെ പരിചരിച്ച ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവർത്തകർക്കും ക്വാറൻറീനിൽ പോകേണ്ടിവന്നു.
അതേസമയം, കോട്ടയംമെഡിക്കൽ കോളജിൽ രണ്ട് സീനിയർ ഡോക്ടർമാർ ഉൾപ്പെടെ 16 ഡോക്ടർമാർ ക്വാറൻറീനിലാണ്. സംസ്ഥാനത്ത് 20 ദിവസത്തിനിടെ ഡോക്ടര്‍മാരടക്കം 108 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നാണ് കണക്ക്. കഴിഞ്ഞ ഏഴു ദിവസത്തിനിടെ മാത്രം 81 ആരോഗ്യപ്രവർത്തകരാണ് വൈറസിെൻറ പിടിയിലായത്.
കോവിഡിതര രോഗികളുടെ ചികിത്സക്ക് മെഡിക്കൽ കോളജിൽ സംവിധാനം
തിരുവനന്തപുരം: കോവിഡിതര രോഗികൾക്ക് ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളജിൽ പുതിയ സംവിധാനമേർപ്പെടുത്തി. മറ്റു രോഗികൾക്ക് ചികിത്സ ഉറപ്പുവരുത്തുന്നതിനൊപ്പം അവരെ കോവിഡ് വ്യാപനത്തിൽനിന്ന് സുരക്ഷിതമായി അകറ്റിനിർത്തുകയുമാണ് പുതിയ സംവിധാനത്തിെൻറ മുഖ്യ ലക്ഷ്യം.
ഇതിെൻറ ഭാഗമായി ഒ.പിയിലെ ഓരോ ചികിത്സാ വിഭാഗത്തിലും ഇനി മുതൽ രാവിലെ ഒമ്പതു മുതൽ 12 മണി വരെ ഒരു ദിവസം 50 രോഗികൾക്ക് മാത്രമായിരിക്കും നേരിട്ട് ചികിത്സ ലഭ്യമാക്കുക. അതും നേരിട്ടുള്ള ചികിത്സ ഒഴിവാക്കാനാവാത്ത രോഗികൾക്ക് മാത്രം. മറ്റുള്ളവർക്ക് ഇതേ സമയത്ത് അതത് ചികിത്സാ വിഭാഗങ്ങളിലെ ഡോക്ടർമാരുമായി ഫോണിൽ ചികിത്സ സംബന്ധിച്ച് ആശയ വിനിമയം നടത്താം. നേരിട്ടെത്തുന്നവർ നിർബന്ധമായും രോഗ പ്രതിരോധ നിബന്ധനകൾ കർശനമായും പാലിക്കണം.
ചികിത്സ സംബന്ധിച്ച വിവരങ്ങൾക്ക് പ്രധാന ചികിത്സാ വിഭാഗങ്ങളുടെ താഴെപ്പറയുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.ജനറൽ മെഡിസിൻ - 0471- 2528611, കാർഡിയോളജി - 2528596, പൾമണറി മെഡിസിൻ - 2528826, ജനറൽ സർജറി - 2528213, ഗ്യാസ്ട്രോഎൻററോളജി (മെഡിക്കൽ) - 2528673, (സർജിക്കൽ) - 2528670, ത്വഗ്രോഗവിഭാഗം - 2528599, ഗൈനക്കോളജി - 2528116, അസ്ഥിരോഗ വിഭാഗം - 2528645, യൂറോളജി - 2528660.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.