തിരുവനന്തപുരം: 65-ആം പിറന്നാളിന് കെ.എസ്.ഇ.ബി നിരത്തിലെത്തിച്ച 65 വാഹനങ്ങൾ പുറത്തിറക്കിയത് വനിതകൾ. വനിതദിനം പരിഗണിച്ചാണ് കെ.എസ്.ഇ.ബിയിലെ വിവിധ വിഭാഗങ്ങളിൽ ജോലിചെയ്യുന്ന ഏഴ് വനിതകൾ ആദ്യദിനത്തിൽ ഇ-വാഹന ഡ്രൈവർമാരായത്.
ഏഴുപേർക്കും പ്രത്യേക പരിശീലനം നൽകിയ ശേഷമാണ് ഉദ്ഘാടന ദിവസത്തിലെ പ്രത്യേക ദൗത്യത്തിനായി നിയോഗിച്ചത്. വർഷങ്ങളായി സ്വന്തം വാഹനങ്ങളോടിക്കുന്നവരാണിവർ. പേടിയുള്ളവർക്കുപോലും വളരെ ആത്മവിശ്വാസത്തോടെ ഓടിക്കാൻ കഴിയുന്നവയാണ് ഇ-വാഹനങ്ങളെന്ന് ഇവർ പറയുന്നു. ഭാവിയിലേക്കുള്ള നിര്‍ണായക ചുവടുവെപ്പുകള്‍ക്ക് തുടക്കം കുറിച്ചാണ് 65ാം സ്ഥാപകദിനത്തിൽ കെ.എസ്.ഇ.ബി പഴക്കം ചെന്ന 65 ഡീസൽ വാഹനങ്ങൾക്കു പകരം 65 ഇ-വാഹനങ്ങൾ നിരത്തിലിറക്കിയത്. കനകക്കുന്ന് കൊട്ടാരത്തിന്റെ പ്രവേശന കവാടത്തിൽ മന്ത്രി കെ. കൃഷ്ണൻകുട്ടി പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. തുടർന്ന്, നഗരത്തിലെ പ്രധാന നിരത്തുകളിലൂടെ സഞ്ചരിച്ച് രണ്ടോടെ സെൻട്രൽ സ്റ്റേഡിയത്തിലെത്തി. ഇവിടെ വാഹനങ്ങളുടെ പ്രദർശനവും നടന്നു.
അടിന്തരസേവന വിഭാഗങ്ങളിലായതിനാൽ അഞ്ച് വാഹനങ്ങളിൽ ബീക്കൺ ലൈറ്റുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങിയാണ് ഘടിപ്പിച്ചത്. ഘട്ടംഘട്ടമായി മുഴുവൻ വാഹനങ്ങളും വൈദ്യുതോർജത്തിലേക്ക് മാറ്റാണ് ഉദ്ദേശിക്കുന്നത്. നിലവിൽ 13,000 ഇ-വാഹനങ്ങളാണ് കേരളത്തിലുള്ളത്. അടുത്ത അഞ്ചുവർഷത്തിനകം രണ്ട് ലക്ഷം വൈദ്യുതി വാഹനങ്ങൾ നിരത്തിലെത്തുമെന്നാണ് കെ.എസ്.ഇ.ബിയുടെ പ്രതീക്ഷ. അതോടെ, മൊത്തം വൈദ്യുതി വിറ്റുവരവിന്റെ 30 ശതമാനവും ഗതാഗത ഇനത്തിലെ വിൽപനയിൽനിന്നാകുമെന്നും കണക്കുകൂട്ടുന്നു.
കെ.എസ്.ഇ.ബിക്ക് കീഴിൽ 62 കാർ ചാർജിങ് സ്റ്റേഷനുകളുടെയും 1150 ഇരുചക്ര-മുച്ചക്ര വാഹന ചാർജിങ് കേന്ദ്രങ്ങളുടെയും നിർമാണം പുരോഗമിക്കുകയാണ്. മാർച്ച് അവസാനത്തോടെ 51 എണ്ണം പൂർത്തിയാകും. 11 അതിവേഗ ചാർജിങ് സ്റ്റേഷനുകൾ ഇതിനകം പൂർത്തിയായി. നിർമാണം നടക്കുന്നവയടക്കം എല്ലാ ചാർജിങ് സ്റ്റേഷനുകളും കെ.എസ്.ഇ.ബിയുടെ ഭൂമിയിലാണ്. സർക്കാർ സ്ഥാപനങ്ങളിൽ സ്ഥലം ലഭിച്ചാൽ ചാർജിങ് പോയന്റുകൾ സ്ഥാപിക്കാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.