കോഴിക്കോട് :രണ്ടാം കുട്ടനാട് പാക്കേജിൽ ആസൂത്രണ ബോർഡിലെ റിപ്പോർട്ടിലെ ശിപാർശ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒന്നാം കുട്ടനാട് പാക്കേജ് നടപ്പാക്കിയതിൽ നിന്നുള്ള കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടും 2018-ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിലുമാണ് കുട്ടനാട് പാക്കേജിനെ കുറിച്ച് സംസ്ഥാന ആസൂത്രണ ബോർഡ് 2019-ൽ പഠന റിപ്പോർട്ട് തയാറാക്കിയത്.
ഇതിലെ ശിപാർശകൾ രണ്ടാം കുട്ടനാട് പാക്കേജ് എന്ന നിലയിൽ ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നു. രണ്ടാം കട്ടനാട് പാക്കേജ് നടപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കുട്ടനാട് വികസന കൗൺസിൽ പ്രത്യേക ഘടനയോടെ രൂപീകരിച്ചിരുന്നു. പദ്ധതിയുടെ സമഗ്രത കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ ഉറപ്പുവരുത്തി.
നിലവിൽ വിവിധ വകുപ്പുകളുടെ കീഴിൽ പാക്കേജിൽ ഉൾപ്പെട്ട നിരവധിയായ പ്രവർത്തികൾ ബഡ്‌ജറ്റിലൂടെ നടപ്പാക്കുകയാണ്. പരിസ്ഥിതി പുനഃസ്ഥാപനം എന്നതിന് ഊന്നൽ നൽകിയാണ് രണ്ടാം കുട്ടനാട് പാക്കേജ് തയാറാക്കിയത്. റീബിൽഡ് കേരള പദ്ധതി (ആർ.കെ.ഐ) ഈ പാക്കേജിന്റെ ഭാഗമായി നടപ്പാക്കുകയാണ്.
ഇതിനോടൊപ്പം കിഫ്‌ബി മുഖാന്തിരമുള്ള ആരോഗ്യ-കടിവെള്ള അടിസ്ഥാന സൗകര്യ പദ്ധതികളും തുടങ്ങി. ഹ്രസ്വകാല, മധ്യകാല, ദീർഘകാല പദ്ധതികളായി പാക്കേജിൽ ഉൾപ്പെട്ട പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
അച്ചൻകോവിൽ, പമ്പ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴയാർ എന്നീ നദികളുടെ നീർത്തട മാസ്റ്റർപ്ലാനുകൾ സമയബന്ധിതമായി തയാറാക്കി രണ്ടാം പാക്കേജിന്റെ്റെ ഭാഗമാക്കുന്നതിനും ലക്ഷ്യമിടുന്നു. ജലവിഭവം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം, ഊർജ്ജം, ക്ഷീരവികസനം, വ്യവസായം, തദ്ദേശ സ്വയംഭരണം, റവന്യൂ എന്നിങ്ങനെ വിവിധ വകപ്പുകളുടെ പദ്ധതി നിർദേശങ്ങളോടെയാണ്കു ട്ടനാട് വികസന ഏകോപന സമിതിയുടെ പരിഗണനയിലുള്ളത്.
പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് വിവിധ തലങ്ങളിൽ വിവിധ വകുപ്പുകൾ, കാര്യാലയങ്ങൾ, പാടശേഖരസമിതികൾ, ബന്ധപ്പെട്ട ജനപ്രതിനിധികൾ എന്നിവരുമായി നേരിട്ടും അല്ലാതെയും യോഗങ്ങളും ചർച്ചകളും നടത്തി പദ്ധതി പുരോഗതി അവലോകനം ചെയ്യുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ തോമസ് കെ. തോമസിനെ രേഖാമൂലം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.