മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം: കര്‍ക്കശ ശിക്ഷ ഉറപ്പാക്കണമെന്ന്‌ കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: വനിത മാധ്യമപ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സമൂഹമധ്യേ അപമാനിക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. സാമൂഹിക മാധ്യമ ഇടം അപകീര്‍ത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ അറസ്റ്റ് ചെയ്തു കര്‍ക്കശ ശിക്ഷ ഉറപ്പാക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ഭരണാധികാരികള്‍ മാറിവരികയും കാലികമായി സജീവമായി നില്‍ക്കുന്ന വിഷയങ്ങള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത് സ്വാഭാവികം മാത്രമാണ്. ഇഷ്ടമില്ലാത്ത വാര്‍ത്തകള്‍ വരുമ്പോള്‍ രാഷ്ട്രീയ കക്ഷികളുടെ സൈബര്‍ പോരാളികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേര്‍ക്ക് കുതിര കയറുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് ഒരു നിലക്കും അനുവദിക്കാനാവില്ല.

ജനാധിപത്യത്തിന്റെ എന്നല്ല, മനുഷ്യത്വത്തിന്റെ തന്നെ സീമകള്‍ ലംഘിക്കുന്ന വിധത്തിലാണ് വനിതകളടക്കം മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ സൈബര്‍ ആക്രമണം നടക്കുന്നത്. മനോരമ ന്യൂസിലെ നിഷ പുരുഷോത്തമന്‍, ഏഷ്യാനെറ്റ് ന്യൂസിലെ കമലേഷ് എന്നിവരുടെ കുടുംബത്തെ പോലും അപഹസിച്ചാണ് ആക്രമണം അഴിച്ചുവിടുന്നത്. ഇത് അങ്ങേയറ്റം അപലപനീയമാണെന്നും സാമൂഹിക മാധ്യമ ഇടം അപകീര്‍ത്തി പ്രചാരണത്തിന് വേദിയാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും യൂനിയന്‍ പ്രസിഡന്റ് കെ.പി റെജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും മുഖ്യമന്ത്രിയോടും സംസ്ഥാന പൊലീസ് മേധാവിയോടും ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.