തിരുവനന്തപുരം: മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരണം നൽകിയാൽ മാത്രമേ ബില്ലുകളിൽ തീരുമാനമെടുക്കൂവെന്ന നിലപാടിലുറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്‍റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ബില്ലുകളിൽ തീരുമാനമെടുക്കും. അതിന് സുപ്രീംകോടതി വിധി വരെ കാത്തുനിൽക്കേണ്ട കാര്യമില്ല. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഇപ്പോഴും സർക്കാറിന് വ്യക്തതയില്ലെന്നും ഗവർണർ പറഞ്ഞു.
സുപ്രിംകോടതിയുടേത് നിരീക്ഷണമാണ്, വിധിയല്ല. അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കാനില്ല. പറയാനുള്ളത് കോടതിയിൽ പറയുമെന്നും ഗവർണർ വ്യക്തമാക്കി. ബില്ലുകൾ വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗവർണർമാർക്കെതിരെ സുപ്രീംകോടതി വിമർശനമുയർത്തിയ പശ്ചാത്തലത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ വിശദീകരണം.
തെരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന വസ്തുത ഗവർണർമാർ മറക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ തീരുമാനം എടുക്കുന്നത് വൈകിപ്പിക്കുന്നതിൽ കോടതി അതൃപ്തി അറിയിച്ചു. ബില്ലുകളില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാത്തത് ഭരണപ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പഞ്ചാബ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
സംസ്ഥാനങ്ങൾ കോടതിയിൽ ഹരജിയുമായി എത്തുമ്പോള്‍മാത്രം ഗവര്‍ണര്‍മാര്‍ നടപടിയെടുക്കുന്നത് അവസാനിപ്പിക്കണം. കാര്യങ്ങള്‍ ഇങ്ങനെ പറ്റില്ല. തെലങ്കാന കേസിലും ഇതുതന്നെയാണ് സംഭവിച്ചത്. അവിടെ സര്‍ക്കാര്‍ ഒരു റിട്ട് പെറ്റീഷന് ഫയല്‍ ചെയ്തതിന് ശേഷമാണ് ഗവര്‍ണര്‍ തീര്‍പ്പാക്കാത്ത ബില്ലുകളില്‍ നടപടി സ്വീകരിച്ചത്. ഈ സാഹചര്യം ആശങ്കയുണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
ഗവർണർമാരുടെ നടപടി ചോദ്യം ചെയ്ത് കേരളം, തെലങ്കാന, തമിഴ്നാട് സർക്കാറുകൾ സമർപ്പിച്ച ഹരജികളും സുപ്രീംകോടതിയുടെ പരിഗണയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.