ആലപ്പുഴ: മുല്ലയ്ക്കൽ ചിറപ്പ് മഹോത്സവത്തിന്റെയും കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന്റെയും തിരക്കിലമർന്ന് നഗരം. ക്രിസ്മസ് അവധിക്ക് പിന്നാലെ കുട്ടികളടക്കം കുടുംബാംഗങ്ങൾ ഇനിയുള്ള നാളുകളിൽ കൂട്ടത്തോടെ എത്തുന്നതോടെ ആഘോഷരാവിന് പൊലിമകൂടും.
മുല്ലയ്ക്കൽ ചിറപ്പിന്റെ പ്രധാന ആകർഷണം കൂറ്റൻ ഗോപുരങ്ങളും അവയുടെ വൈദ്യുതി ദീപാലങ്കാരങ്ങളുമാണ്. ഇതിനൊപ്പം വഴിയോരങ്ങളിലെ തോരണങ്ങൾ അടക്കം മറ്റ് അലങ്കാരങ്ങൾ നയനമനോഹരകാഴ്ചയാണ് സമ്മാനിക്കുന്നത്.
എ.വി.ജെ. ജങ്ഷനിലും കിടങ്ങാംപറമ്പ് സ്റ്റാച്യൂ ജങ്ഷനിലുമാണ് അലങ്കാര ഗോപുരമുള്ളത്. സീറോ ജങ്ഷൻ മുതൽ കിടങ്ങാംപറമ്പ് വരെ വഴിയോരക്കച്ചവടങ്ങളും നിറഞ്ഞിട്ടുണ്ട്.
രാത്രികാലത്ത് തെരുവിലൂടെ നടന്ന് ചിറപ്പ് ആസ്വദിക്കാനാണ് മുല്ലയ്ക്കലിലേക്ക് ആളുകൾ എത്തുന്നത്. തിരക്ക് നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വിവിധയിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പോപ്പി ഗ്രൗണ്ടിലെ കാർണിവലിൽ ആഘോഷത്തിന് വർണമേകാൻ വിവിധ റൈഡുകളുണ്ട്.
കുട്ടികളുടെ വിവിധങ്ങളായ റൈഡുകളാണ് ഏറെയും. ഇതിനൊപ്പം വിനോദത്തിനായി ആകാശക്കപ്പലും പെറ്റ്ഷോയുമുണ്ട്. വിവിധയിനം പ്രാവുകൾ, ചൈനീസ് പേർഷ്യൻ പൂച്ചകൾ, കുതിര, അപൂർവയിനം തത്തകൾ എന്നിവയുമുണ്ട്.
അവധിദിവസങ്ങളിലേക്ക് വഴിമാറുന്നതോടെ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. നഗരസഭയുടെ ലേലത്തിൽ പിടിച്ചെടുത്ത കടകൾ ഇടനിലക്കാർ വഴി വൻതുകക്ക് കൈമാറുന്നതായും പരാതിയുണ്ട്. പലതരം പലഹാരങ്ങൾ, വർണബലൂണുകൾ, ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവയുടെ വിൽപനയും സജീവം. കരിമ്പിനും കരിമ്പ് ജ്യുസിനും ആവശ്യക്കാർ ഏറെയാണ്. മുൻവർഷങ്ങളിൽ 50 രൂപക്ക് കിട്ടിയിരുന്ന കരിമ്പിന് ഇക്കുറി 80-100 രൂപയാണ് വില.
എസ്.പി ശങ്കരയ്യർ കുടുംബവകയാണ് വെള്ളിയാഴ്ചത്തെ ചിറപ്പ്. രാവിലെ 8.30ന് ശ്രീബലി, 10.30ന് കുങ്കുമാഭിഷേകം, കളകാഭിഷേകം, 5.30ന് കാഴ്ചശ്രീബലി, 6.30ന് ദീപാരാധന, 7.30ന് നൃത്തവസന്തം, 9.30ന് എതിരേൽപ്, 11ന് തീയാട്ട് എന്നിവയാണ് പ്രധാനചടങ്ങുകൾ.
കിടങ്ങാംപറമ്പ് ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിൽ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് സ്പെഷൽ ചെണ്ടമേളം. 5.30ന് കൈകൊട്ടി കളി, ആറിന് താലപ്പൊലി. ഏഴിന് കൊച്ചിൻ സങ്കീർത്തനത്തിന്റെ മെഗാഷോ എന്നിവയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.