ആലപ്പുഴ: മഴ കനത്തതോടെ ജില്ലയിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളക്കെട്ട്. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും താഴ്ന്നപ്രദേശങ്ങളിൽ വെള്ളംനിറഞ്ഞിട്ടുണ്ട്.
അടിയന്തരസാഹചര്യം നേരിടാൻ ജില്ലതലത്തിലും താലൂക്ക് കേന്ദ്രങ്ങളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. മഴ കനക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് കേന്ദ്രകാലാവസ്ഥവകുപ്പ് ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്തകാറ്റിൽ മരംവീണ് ജില്ലയിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ചെങ്ങന്നൂരിലും ചെറുതന പഞ്ചായത്തിലുമാണ് നാശം. ചെങ്ങന്നൂർ പാണ്ടനാട് പടിഞ്ഞാറെകുറ്റ് വീട്ടിൽ കെ.ടി. വർഗീസ്, ചെറുതന പഞ്ചായത്ത് പറയക്കാട്ടിൽ ഹബീബ് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകർന്നത്. തണ്ണീർമുക്കം ഇലഞ്ഞാംകുളങ്ങരയിൽ ഫർണീച്ചർ കടയുടെ ഷീറ്റ് മേഞ്ഞ മേൽക്കൂര പൂർണമായും പറന്നുപോയി. ഇത് സമീപത്തെ റോഡിലേക്ക് പതിച്ചത് നേരിയ ഗതാഗതതടസ്സത്തിന് കാരണമായി. ചൊവ്വാഴ്ച ഉച്ചക്ക് 11.30നാണ് സംഭവം.
ജില്ലയിൽ ഉരുൾപ്പൊട്ടൽ സാഹചര്യമില്ലെങ്കിലും കിഴക്കൻവെള്ളത്തിന്റെ വരവിൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ ജലനിരപ്പ് ഉയരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. സമീപ ജില്ലകളായ കോട്ടയത്തും പത്തനംതിട്ടയിലും തോരാമഴ പെയ്യുന്നതാണ് കാരണം.
ദേശീയപാതയിൽ വാഹനങ്ങളുടെ നീണ്ടനിരയും ഗതാതക്കുരുക്കും ദുരിതമായി. അരൂർ-തുറവൂർ ഉയരപ്പാത നിർമാണം നടക്കുന്ന പാതയിൽ വെള്ളക്കെട്ടായിരുന്നു വില്ലൻ.
പാതയിൽ വെള്ളംകെട്ടി നിൽക്കുന്നതിനാൽ കുഴികളുടെ ആഴമറിയാതെ നിരവധി വാഹനങ്ങൾ വീണു. പൈലിങ് ജോലികൾക്കുശേഷം രൂപപ്പെടുന്ന ചളി നീക്കുന്നുണ്ടെങ്കിലും ശക്തമായ മഴയിൽ ചളി പാതയിലേക്ക് ഒലിച്ചിറങ്ങിയതാണ് പ്രശ്നം.
ആലപ്പുഴ: കനത്തകാറ്റിൽ റോഡിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ആലപ്പുഴ കൺസ്യൂമർ കോർട്ടിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 1.30നായിരുന്നു സംഭവം. തിരുവമ്പാടി സ്കൂളിന് തെക്കുവശംനിന്ന മരം കനത്തകാറ്റിൽ നിലംപൊത്തുകയായിരുന്നു. ആൾസഞ്ചാരം ഏറെയുള്ള വഴിയിൽ സംഭവസമയത്ത് ആളുകളുണ്ടായിരുന്നില്ല. അഗ്നിരക്ഷാസേനയെത്തി മരംമുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
ആലപ്പുഴ: ജില്ലയിൽ കൂടുതൽ മഴ ലഭിച്ചത് മങ്കൊമ്പിൽ. ഇവിടെ മാത്രം 66.6 മി. മീറ്ററാണ് പെയ്തത്. ആലപ്പുഴ-69, ചേർത്തല-49, കായംകുളം-31.1, മാവേലിക്കര-30.8, കാർത്തികപ്പള്ളി-42. എന്നിങ്ങനെയാണ് മഴപെയ്തത്. ജില്ലയിൽ ചൊവ്വാഴ്ച ശരാശരി കിട്ടിയത് 44.1 മി.മീ മഴയാണ്.
ആലപ്പുഴ: വയനാട്ടിൽ ഉരുൾപൊട്ടിയ ചൂരൽമലയിലെ രക്ഷാദൗത്യത്തിന് ആലപ്പുഴയിലെ 25 അംഗ അഗ്നിരക്ഷാസേനാംഗങ്ങളും. ആലപ്പുഴ, കായംകുളം, ഹരിപ്പാട്, തകഴി, ചേർത്തല എന്നിവിടങ്ങളിൽനിന്ന് അഞ്ച് വാഹനങ്ങളടക്കമുള്ള സൗകര്യത്തോടെയാണ് സംഘം യാത്രതിരിച്ചത്. അഞ്ച് റബർ ഡിങ്കി ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, ലൈഫ് ബോയ എന്നിവയടക്കമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ദുരന്തമേഖലയിലേക്ക് എത്താൻ നിർദേശം കിട്ടിയത്. ആലപ്പുഴ അഗ്നിരക്ഷാനിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ കൃഷ്ണദാസ്, ഓഫിസർമാരായ പി.വി. രഞ്ജിത്ത്, നൗഫൽ, എച്ച്. പ്രശാന്ത് എന്നിവരാണ് ദൗത്യസംഘത്തിൽ.
ആറാട്ടുപുഴ, ചേർത്തല, ഒറ്റമശ്ശേരി, തോട്ടപ്പള്ളി, പുറക്കാട് പ്രദേശങ്ങളിൽ കടലാക്രമണഭീതിയുണ്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു
ആലപ്പുഴ: മഴക്കെടുതി നേരിടാൻ ജില്ലതലത്തിലും താലൂക്ക് കേന്ദ്രങ്ങളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ജില്ലതലം: 0477 2238630, മൊബൈൽ: 9495003640. താലൂക്ക് തലം: ചേർത്തല-0478 2813103, അമ്പലപ്പുഴ-0477 2253771, കുട്ടനാട്-0477 2702221, കാർത്തികപ്പള്ളി-0479 2412797, മാവേലിക്കര-0479 2302216, ചെങ്ങന്നൂർ-0479 24523334.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.