ചമ്പക്കുളം ചുണ്ടനിൽ പുന്നമട ബോട്ട് ക്ലബ് പരിശീലനത്തുഴച്ചിൽ നടത്തുന്നു
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ആവേശം കരകളിൽ അലയടിക്കുകയാണ്. പുന്നമടക്കായലിൽ തുഴയെറിഞ്ഞ് പരിശീലനം നടത്തി കരുത്താർജിക്കുകയാണ് ചുണ്ടൻ വള്ളങ്ങളിലെ തുഴച്ചിലുകാർ. ചമ്പക്കുളം, തലവടി, പായിപ്പാട്, കാരിച്ചാൽ തുടങ്ങിയ ചുണ്ടൻ വള്ളങ്ങൾ പുന്നമടക്കായലിന്റെ ഓളങ്ങളെ കീറിമുറിച്ച് കുരുത്ത് തെളിയിക്കുന്ന പരിശീലന പ്രകടനമാണ് നടത്തുന്നത്.
ചമ്പക്കുളം ഇക്കുറി പോരിനിറങ്ങുന്നത് പുന്നമട ബോട്ട് ക്ലബിന്റെയും അത്ലറ്റികോ ഡി ആലപ്പിയുടെയും ചിറകിലേറിയാണ്. പുന്നമട ജെട്ടിക്ക് സമീപം തുടരുന്ന ക്യാമ്പിൽ അതിനുള്ള തയാറെടുപ്പിലാണ് 110ഓളം തുഴച്ചിലുകാർ.
19നാണ് ക്യാമ്പ് ആരംഭിച്ചത്. സൈന്യത്തിന്റെ മുൻ പരിശീലകൻ പി. ജോഷിമോനാണ് പരിശീലിപ്പിക്കുന്നത്. ചലച്ചിത്ര നിർമാതാവും വ്യവസായിയുമായ സന്തോഷ് ടി. കുരുവിളയാണ് ക്യാപ്റ്റൻ. ലാൽ കുമരകം ലീഡിങ് ക്യാപ്റ്റൻ. ഹാരിസ് ഒന്നാംതുഴയിലും ഷാജിമോൻ അമരത്തും തുഴയെറിയും. രാവിലെയും വൈകീട്ടും പുന്നമടക്കായലിലാണ് പരിശീലനം. പ്രാദേശിക താരങ്ങൾക്ക് പുറമെ വിവിധസംസ്ഥാനങ്ങളിൽനിന്ന് 15ഓളം ദേശീയ താരങ്ങളും അത്ലറ്റികോ ഡി ആലപ്പി താരങ്ങളും തുഴയെറിയാനിറങ്ങും.
2007, 2008, 2009 വർഷങ്ങളിൽ അമ്പലക്കാടൻ വെപ്പ് വള്ളത്തിൽ ഹാട്രിക് നേടിയതാണ് പുന്നമട ബോട്ട് ക്ലബിന്റെ പെരുമ. 2018 മുതൽ തുടർച്ചയായി ഫൈനലിൽ ചമ്പക്കുളം ചുണ്ടനുണ്ട്. എന്നാൽ, ചുണ്ടനിൽ വിജയം കൈവരിക്കാനായിരുന്നില്ല. അഡ്വ. കുര്യൻ ജയിംസാണ് ക്ലബ് പ്രസിഡന്റ്, പ്രിറ്റി ചാക്കോ സെക്രട്ടറിയും. ഇക്കുറി നെഹ്റുട്രോഫിയിൽ കുറഞ്ഞതൊന്നും ചമ്പക്കുളത്തിനും താരങ്ങൾക്കും മുന്നിലില്ല. എട്ടുതവണ നെഹ്റുട്രോഫി നേടിയ പെരുമയാണ് ചമ്പക്കുളം ചുണ്ടനുള്ളത്.
1974ൽ നീരണിഞ്ഞ ചുണ്ടൻ 1989ൽ യു.ബി.സി കൈനകരിയുടെ കൈക്കരുത്തിൽ കളിവള്ളങ്ങളുടെ തമ്പുരാനായി. പിന്നീടുള്ള രണ്ടുവർഷവും ഒന്നാമതായി യു.ബി.സിയോടൊപ്പം ഹാട്രിക്. രണ്ടുവർഷത്തിന് ശേഷം ജെറ്റ് എയർവേസ് ബോട്ട് ക്ലബും തുടർച്ചയായി രണ്ട് വട്ടം ആലപ്പുഴ ബോട്ട് ക്ലബും ചമ്പക്കുളത്തിൽ ജേതാക്കളായി. 1998ൽ പള്ളാത്തുരുത്തി ബോട്ട് ക്ലബിന് ആദ്യ കിരീടം സമ്മാനിക്കുന്നതും ചമ്പക്കുളമാണ്. 2009 കൊല്ലം ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞ് നെഹ്റുട്രോഫി സ്വന്തമാക്കി. പഴയ ചുണ്ടന് പകരം 2014ൽ പുതിയ വള്ളം പണിതു. മേയ് 15ന് നീരണിഞ്ഞ പുതിയ ചമ്പക്കുളം ചുണ്ടൻ യു.ബി.സി കൈനകരിക്കൊപ്പം അക്കുറി വെള്ളിട്രോഫിയിൽ മുത്തമിട്ടു. 10 വർഷത്തെ ഇടവേളക്കുശേഷം ചമ്പക്കുളം വിജയവഴിയിൽ തിരിച്ചെത്തുമോ, നെഹ്റുട്രോഫി എന്ന സ്വപ്നത്തിലേക്ക് പുന്നമടക്ക് കുതിക്കാനാകുമോ എന്നാണ് കണ്ടറിയേണ്ടത്.
ആലപ്പുഴ: ജലോത്സവ പ്രേമികളെ ആവേശത്തിലാഴ്ത്തി നെഹ്റു ട്രോഫി വള്ളംകളി അരങ്ങേറുന്ന അലപ്പുഴ പുന്നമടക്കായലിന് തലവടി ചുണ്ടന് പ്രദര്‍ശന തുഴച്ചില്‍ നടത്തി.
തലവടി യു.ബി.സിയുടെ നേതൃത്വത്തിന് നടന്ന പ്രദര്‍ശന തുഴയില് പ്രവാസ വ്യവസായി ചെയര്മാന് റെജി ചെറിയാന് ഫ്ലാഗ് ഓഫ് ചെയ്തു. ക്യാപ്റ്റന്‍ പത്മകുമാര്‍ പുത്തന്‍പറമ്പില്‍ ആദ്യവിസില്‍ അടിച്ചതോടെ പുന്നമടയെ പുളകിതയാക്കി തലവടി ചുണ്ടന് ഓളപ്പരപ്പുകള്‍ കീറിമുറിച്ച് മുന്നേറി.
പ്രദര്‍ശന തുഴച്ചിലിന് തലവടി ചുണ്ടന് സമിതി സെക്രട്ടറി റിക്സണ് ഉമ്മന്‍ എടത്തില്‍, വര്‍ക്കിങ് പ്രസിഡന്റ് ജോമോന് ചാക്കാലയില്, ട്രഷറര്‍ അരുണ്‍ കുമാര്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് അംഗം ജോജി ജെ. വൈലോപ്പള്ളി, യു.ബി.സി ഭാരവാഹികളായ രക്ഷാധികാരി കെ.എ. പ്രമോദ്, ക്ലബ് പ്രസിഡന്റ് സായി ജോപ്പന് ഐസക്, സെക്രട്ടറി സജിമോന്‍, ലീഡിങ് ക്യാപ്റ്റന്‍ രാഹുല്‍ പ്രകാശ്, പരിശീലകന് സുനില്‍, പി.എം. കണ്ണന്, സെബിന് മാത്യു, വി.വി. വിനോദ് തുടങ്ങിയവര്‍ നേതൃത്വം നല്കി. തലവടി ചുണ്ടന് ഓവര്‍സീസ് ഫാന്‍സ് അസോസിയേഷന്, തലവടി ചുണ്ടന് ഫാന്‍സ് അസോസിയേഷന് എന്നിവരുടെ കൂട്ടായ സഹകരണത്തിലാണ് മത്സരത്തിന് തയാറെടുക്കുന്നത്.
2022 ഏപ്രില്‍ 14 നാണ് 120 വര്‍ഷം പഴക്കമുള്ള തടി കുറുവിലങ്ങാട്ടുനിന്ന് തലവടിയില്‍ എത്തിച്ച് കോയില്‍മുക്ക് സാബു നാരായണന് ആചാരിയുടെ നേതൃത്വത്തില്‍ ഉളികുത്ത് നടന്നത്.
127 അടി നീളവും 52 അംഗുലം വീതിയും 18 അംഗുലം ഉള്‍താഴ്ചയും 83 തുഴച്ചിലുകാരും അഞ്ച് പങ്കായകാരും ഒമ്പത് നിലക്കാരും ഉള്‍പ്പെടെ 97 പേര്‍ക്ക് കയറാന്‍ സാധിക്കുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടനയെന്ന് ടി.ടി.ബി.സി മീഡിയ വിഭാഗം കണ്‍വീനര്‍മാരായ അജിത് പിഷാരത്ത്, ഡോ. ജോണ്സണ് വി. ഇടിക്കുള തുടങ്ങിയവര്‍ പറഞ്ഞു.
ഷിനു എസ്. പിള്ള (പ്രസി), റിക്സണ് എടത്തില്‍ (ജന.സെക്ര), അരുണ്‍ പുന്നശ്ശേരില്‍ (ട്രഷ), ജോമോന് ചക്കാലയില്‍ (വര്‍ക്കിങ് പ്രസി), കെ.ആര്. ഗോപകുമാര്‍, പ്രിന്‍സ് പാലത്തിങ്കല്‍, സുനില്‍ വെട്ടികൊമ്പില്‍(വൈസ് പ്രസി) ഷിക്കു അമ്പ്രയില് (ഫിനാന്‍സ് കണ്) എന്നിവരടങ്ങിയ 25 അംഗ കമ്മിറ്റിയാണ് ക്ലബിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.