ആശുപത്രി മാലിന്യത്തിൽ നവജാതശിശുവിന്‍റെ മൃതദേഹംകണ്ട സംഭവത്തിൽ ദുരൂഹത

അമ്പലമേട്ടിലെ സംസ്കരണ പ്ലാന്‍റിലാണ് സംഭവം പള്ളിക്കര: ആശുപത്രി മാലിന്യത്തിൽ നവജാതശിശുവിന്‍റെ മൃതദേഹം കണ്ട സംഭവത്തിൽ ദുരൂഹത. അമ്പലമേട് ഫാക്ട് വളപ്പിൽ പ്രവർത്തിക്കുന്ന കേരള എൻവയോ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കീൽ) ശനിയാഴ്ച രാത്രി സംസ്കരിക്കാൻ കൊണ്ടുവന്ന ആശുപത്രി മാലിന്യത്തിലാണ് മൃതദേഹം കണ്ടത്. തൊഴിലാളികൾ മാലിന്യം തരംതിരിക്കുമ്പോഴാണ് ഇത് ശ്രദ്ധയിൽപെട്ടത്. ജനിച്ച് ഏതാനും ദിവസം മാത്രം പ്രായമായ കുട്ടിയുടെ മൃതദേഹമായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ നിന്നുള്ളതായിരുന്നു ആശുപത്രി മാലിന്യം. മാലിന്യ കവർ പൊട്ടിയ നിലയിലായിരുന്നതിനാലാണ് കുട്ടിയുടെ മൃതദേഹം ആണെന്ന് ജീവനക്കാർക്ക് മനസ്സിലായത്. മൃതദേഹം മെഡിക്കൽ കോളജിൽ നിന്നുള്ളതല്ലെന്ന് അധികൃതർ പറഞ്ഞതോടെയാണ് സംഭവം വിവാദമായത്. ഈ കവർ പുറമെനിന്ന് വാങ്ങാൻ കഴിയുന്നതാണ് എന്നത് സംഭവത്തിൽ ദുരൂഹതയുണ്ടാക്കുന്നു. കുട്ടിയുടെ മൃതദേഹം നിയമാനുസൃതമായി സംസ്കരിച്ചതായി കീൽ കമ്പനി അധികൃതർ പറഞ്ഞു. ഇത്തരത്തിലുള്ളവ 48 മണിക്കൂറിലധികം സൂക്ഷിക്കാൻ ആകില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി. അമ്പലമേട് പൊലീസ് ഇൻസ്പെക്ടർ കമ്പനിയിലെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് കേസ് എടുത്തിട്ടില്ല. ഇത്തരത്തിൽ ആശുപത്രികളിൽനിന്ന് കൊണ്ടുവരുന്ന കുട്ടികളുടെ മൃതദേഹങ്ങൾ ഇവിടെ സംസ്കരിക്കാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.