മൂവാറ്റുപുഴ: വേനൽമഴക്കൊപ്പം വീശിയടിക്കുന്ന കാറ്റ് കിഴക്കൻ മേഖലയിൽ നാശം വിതക്കുന്നു. ഉച്ചക്കുശേഷം തുടങ്ങുന്ന കാറ്റും മഴയും മൂന്നാം ദിവസവും തുടർന്നു. ചൊവ്വാഴ്ച മിന്നലും ഉണ്ടായിരുന്നു.
മഴയിലും കാറ്റിലും ആയവന പഞ്ചായത്ത് രണ്ടാം വാർഡിലാണ് ഏറെ നാശനഷ്ടം. ആയവന, കക്കടാശ്ശേരി, പെരുമറ്റം, കാരക്കുന്നം, പേഴക്കാപ്പിള്ളി, പള്ളിച്ചിറങ്ങര കടുംപിടി, അഞ്ചൽപെട്ടി എന്നിവിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. മരങ്ങൾ മറിഞ്ഞുവീണ് ആറോളം വീടുകൾക്ക് ഭാഗിക തകരാർ സംഭവിച്ചു. വാഴ, തെങ്ങ്, ജാതി കൃഷികൾ വലിയ രീതിയിൽ നശിച്ചു. 150ഓളം ജാതിമരങ്ങൾ കടപുഴകി. ചാലിക്കടവ് വർക്ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് മരം വീണ് കേടുപറ്റി.
കാരക്കുന്നം കറുകപ്പിള്ളിയിൽ റബർ മരങ്ങൾ കൂട്ടത്തോടെ ഒടിഞ്ഞുവീണു. ഇവിടെ വാഴകൃഷിയും നശിച്ചിട്ടുണ്ട്. പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങരയിൽ റോഡരികിലെ തണൽമരം കടപ്പുഴകി. തുടർന്ന് ഒരു മണിക്കൂറോളം എം.സി റോഡിൽ ഗതാഗതം സ്തംഭിച്ചു.
അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫിസർ മനോജ് നായിക്, സീനിയർ ഫയർ ഓഫിസർ സിദ്ദീഖ് ഇസ്മായിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മൂവാറ്റുപുഴ: കാറ്റിലും മഴയിലും വൈദ്യുതി ബോർഡിന് ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. കാവുങ്കര സെക്ഷനു കീഴിലാണ് ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടിവീണും കൂടുതൽ നാശം ഉണ്ടായത്. മുപ്പതോളം പോസ്റ്റുകൾ നിലംപൊത്തി. രണ്ട് ടവർ ലൈൻ പോസ്റ്റും ആറ് 11 കെ.വി പോസ്റ്റും 20 എൽ.പി പോസ്റ്റുമാണ് ഒടിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.