എറണാകുളത്ത് നടന്ന ജനസമ്പർക്ക പരിപാടിയിൽ ഉമ്മൻ ചാണ്ടി പരാതികൾ സ്വീകരിക്കുന്നു (ഫയൽ ചിത്രം)
കൊച്ചി: ആൾക്കൂട്ടത്തിന്റെ നേതാവ് ഉമ്മൻ ചാണ്ടി ആളും ആരവങ്ങളുമില്ലാത്ത ലോകത്തേക്ക് യാത്രയാകുമ്പോൾ എറണാകുളത്ത് അദ്ദേഹം അവശേഷിപ്പിച്ച് പോകുന്നത് വികസനത്തിന്റെ തിളക്കമാർന്ന മുദ്രകൾ. കൊച്ചി മെട്രോ റെയിൽ യാഥാർഥ്യമാക്കുന്നതിലും സ്മാർട്ട് സിറ്റിയിലും തീരാത്തതാണ് അദ്ദേഹം അടയാളപ്പെടുത്തിയ എറണാകുളം. നാശോന്മുഖമായിരുന്ന എറണാകുളം സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്ത് സാധാരണക്കാർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന സ്ഥാപനമാക്കി മാറ്റിയതും ഉമ്മൻ ചാണ്ടി. കൊച്ചി കാൻസർ സെന്ററിന് തുടക്കമിട്ടതും അദ്ദേഹം മുഖ്യമന്ത്രി ആയിരിക്കെ.
അതിവേഗം ബഹുദൂരം എന്ന തന്റെ വികസന ശൈലിയുമായി കേരളത്തിന്റെ വികസന കുതിപ്പേകിയ നേതാവായിരുന്നു അദ്ദേഹം. വിവാദങ്ങളുയർന്നപ്പോഴെല്ലാം മനഃസാക്ഷിയെന്ന തന്റെ ശരിയിൽ മുന്നോട്ടു കുതിക്കുകയായിരുന്നു കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രി. വിവാദങ്ങളിൽ പിന്മാറാതെയും ആരോപണങ്ങളിൽ തലകുനിക്കാതെയും മുന്നോട്ടുപോയ ഉമ്മൻ ചാണ്ടി കോൺഗ്രസിന്റെ ഉറച്ച ജില്ലയെന്ന നിലയിൽ എറണാകുളത്തിന് പരിഗണന നൽകി. അങ്ങനെയാണ് കേരളത്തിന്റെ അഭിമാനസ്തംഭങ്ങളായി മാറിയ കൊച്ചി മെട്രോ ഉൾപ്പെടെ നിരവധി പദ്ധതികൾക്ക് തുടക്കം കുറിക്കാനായത്.
പല പദ്ധതികളും പൂർത്തിയാകുന്നതിൽ ചുവടുവെക്കാനുമായി. വിവിധ മന്ത്രിസഭകളിൽ അംഗമായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയപ്പോഴും നിരവധി പദ്ധതികളുടെ സാക്ഷാത്കാരത്തിന്റെ ഭാഗമായി. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, സ്മാർട്ട് സിറ്റി വിഴിഞ്ഞം തുറമുഖം എന്നിവയിൽ നിർണായക ചുവടുവെപ്പുകൾ നടന്നത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. കരുണാകരന് സർക്കാറിൽ തൊഴിൽ മന്ത്രിയായിരിക്കെയായിരുന്നു തൊഴിലില്ലായ്മ വേതനം നൽകാനുള്ള തീരുമാനം. 40 വർഷത്തോളം മുടങ്ങിക്കിടന്ന കേരളത്തിലെ ദേശീയപാത ബൈപാസുകളുടെ നിർമാണം പുനരാരംഭിച്ചത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണ്. ചെലവിന്റെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന തീരുമാനം എടുത്തതോടെയാണ് കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം (കഴക്കൂട്ടം-മുക്കോല) ബൈപാസുകളുടെ നിർമാണം പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.