മൂന്നാർ: ഓരോ നിമിഷവും അത്യധികം സസ്പെൻസും ആവേശവും വെല്ലുവിളിയും നിറഞ്ഞതായിരുന്നു വെള്ളിയാഴ്ച അരിക്കൊമ്പനുവേണ്ടി വനം വകുപ്പ് നടത്തിയ ദൗത്യം. കാലാവസ്ഥ അനുകൂലമായതിനാൽ ആനയെ പിടികൂടാൻ കഴിയുമെന്ന ഉറപ്പിൽ എല്ലാ തയാറെടുപ്പും പൂർത്തിയാക്കിയാണ് ദൗത്യം സംഘം രാവിലെ കാടുകയറിയത്. പുലർച്ച 4.30ന് ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ വെള്ളിയാഴ്ചത്തെ ദൗത്യം അവസാനിപ്പിക്കാൻ വനം വകുപ്പ് വൈകീട്ടോടെ തീരുമാനിക്കുകയായിരുന്നു.
4.30നാണ് ദൗത്യസംഘം എല്ലാ ഒരുക്കവും പൂർത്തിയാക്കി ചിന്നക്കനാലിലെ സ്കൂളിൽ എത്തുന്നത്. സൂര്യോദയത്തോടെ മയക്കുവെടിവെക്കാൻ കഴിയുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പിക്കുകയും ചെയ്തു. 5.17ന് ദൗത്യസംഘം വനമേഖലയിലേക്ക് തിരിച്ചു. അരിക്കൊമ്പൻ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്ന വനം വകുപ്പിന് ആന എവിടെയുണ്ടെന്ന സൂചനപോലും ലഭിക്കാത്ത കാഴ്ചയാണ് പിന്നീട് കണ്ടത്. ആനയെ കണ്ടുവെന്നും പിന്നീട് അതല്ലെന്നുമുള്ള അഭ്യൂഹങ്ങളും ഇതിനോടൊപ്പം പരന്നു. പുലർച്ച മുത്തമ്മ കോളനിക്ക് സമീപം കണ്ടതായായി വാർത്ത വന്നു. പിന്നീട് സിമന്റുപാലം പ്രദേശത്ത് നിൽക്കുന്നുവെന്നായി പ്രചാരണം.
ഇതോടെ മയക്കുവെടി വെക്കാൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാർ അടങ്ങുന്ന സംഘം ബേസ് ക്യാമ്പിൽനിന്ന് പുറപ്പെട്ടു. ഇതിനിടെയാണ്, ഇതുവരെ കണ്ടത് ചക്കക്കൊമ്പനെയാണെന്ന് വനം വകുപ്പ് അറിയിക്കുന്നത്. ഈ മേഖലയിലുള്ള മറ്റ് ആനകളെയെല്ലാം കണ്ടെത്താൻ വനം വകുപ്പിന് കഴിഞ്ഞെങ്കിലും അരിക്കൊമ്പനെ മാത്രം കാണാൻ കഴിഞ്ഞില്ല. 301 കോളനിക്കു സമീപമുള്ള വനപ്രദേശത്ത് വ്യാഴാഴ്ച വൈകീട്ടുവരെ അരിക്കൊമ്പനെ കണ്ട നാട്ടുകാരുണ്ട്. എന്നാൽ, ദൗത്യസംഘം മയക്കുവെടിവെക്കാനുള്ള സന്നാഹവുമായി കാടുകയറിയപ്പോൾ ആന അപ്രത്യക്ഷനാകുകയായിരുന്നു. അതേസമയം, പിൻമാറിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും വനം വകുപ്പും ചൂണ്ടിക്കാട്ടി.
വനം വകുപ്പ് ജീവനക്കാർ, മയക്കുവെടി വിദഗ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാർ, കുങ്കിയാനകളുടെ പാപ്പാന്മാർ ഉൾപ്പെടെ 150 പേരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്. പിടികൂടി 11ഓടെ ലോറിയിൽ കയറ്റാനാകും എന്നായിരുന്നു സംഘം പ്രതീക്ഷിച്ചിരുന്നത്. മയക്കുവെടിവെച്ചാൽ നാലു മണിക്കൂർകൊണ്ട് വാഹനത്തിലേക്ക് കയറ്റാമെന്നും കണക്കുകൂട്ടിയിരുന്നു. ഇതിന് മുന്നോടിയായുള്ള മോക്ഡ്രിൽ വ്യാഴാഴ്ച പൂർത്തിയായിരുന്നു. ദൗത്യവുമായി ബന്ധപ്പെട്ട് പഴുതടച്ച സുരക്ഷാ ക്രമീകരണവും ഒരുക്കിയിരുന്നു. ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തന്പാറ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന് വാര്ഡുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദൗത്യം പൂര്ത്തിയാകും വരെയാണ് നിയന്ത്രണം. സിങ്കുകണ്ടം, സൂര്യനെല്ലി, ചിന്നക്കനാൽ, ബിയൽറാവ്, പെരിയകനാൽ മേഖലകളിലെ 13 പോയന്റുകളിൽ റോഡുകൾ പൂർണമായും അടച്ചിട്ടുണ്ട്. ദൗത്യത്തിന് മുന്നോടിയായി പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. നിരോധനാജ്ഞയുള്ള മേഖലകളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നില്ല. തോട്ടങ്ങളിലെ ജോലിക്കും നിരോധനമേർപ്പെടുത്തി. നടപ്പുവഴികളിലൂടെയുള്ള സഞ്ചാരവും ആനയിറങ്കൽ അണക്കെട്ടിലെ മീൻപിടിത്തത്തിനും വിലക്കേർപ്പെടുത്തി. വിനോദസഞ്ചാരികൾക്കു നിയന്ത്രണവും അംഗൻവാടികൾക്ക് അവധിയും നൽകി പ്രദേശവാസികളുടെ സുരക്ഷകൂടി കണക്കിലെടുത്തായിരുന്നു ദൗത്യസംഘത്തിെൻറ നീക്കങ്ങൾ.
മൂന്നാർ: അരിക്കൊമ്പനെ പിടികൂടാൻ കഴിയുമെന്ന ഉറച്ചവിശ്വസത്തിൽ തേടിയിറങ്ങിയ ദൗത്യസംഘത്തിന് പകൽ മുഴുവൻ അരിക്കൊമ്പെൻറ പൊടിപോലും കണ്ടെത്താൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച രാവിലെ അരിക്കൊമ്പന് ഘടിപ്പിക്കാനുള്ള റേഡിയോ കോളറടക്കം ബേസ് ക്യാമ്പിൽനിന്ന് ദൗത്യമേഖലയിലേക്ക് കൊണ്ടുപോയെങ്കിലും ഉച്ചയോടെ തിരികെയെത്തിച്ചു.
ദിവസങ്ങൾ നീണ്ട തയാറെടുപ്പുകളാണ് മയക്കുവെടിവെച്ച് ആനയെ പിടികൂടാൻ വനം വകുപ്പ് നടത്തിയത്. എന്നിട്ടും ദൗത്യദിവസം അരിക്കൊമ്പനെ കാണാൻ കഴിയാത്ത വനം വകുപ്പിെൻറ നടപടിക്കെതിരെ വിമർശനവും പ്രദേശവാസികളുടെ ഭാഗത്തുനിന്ന് ഉയർന്നു. മണിക്കൂറുകൾ അരിച്ചുപെറുക്കിയിട്ടും ആനയെവിടെ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ വനം വകുപ്പിന് കഴിഞ്ഞില്ല. ഒടുവിൽ വൈകീട്ടോടെ വെള്ളിയാഴ്ചത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. അതിനിടെയാണ് ശങ്കരപാണ്ഡ്യൻമേട്ടിൽ അരിക്കൊമ്പന്റെ മാസ് എൻട്രി. വനം വകുപ്പ് സംഘം തന്നെയാണ് വൈകീട്ടോടെ ആനയെ കണ്ടെത്തിയത്. ചോലക്കുള്ളിലാണ് അരിക്കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ഇവിടെവെച്ച് ആനയെ മയക്കുവെടി വെക്കുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതിനാൽ അരിക്കൊമ്പനെ ദൗത്യമേഖലക്കുസമീപം എത്തിക്കാനുള്ള ശ്രമങ്ങളാകും നടത്തുക. ശനിയാഴ്ച രാവിലെ എട്ടുമുതൽ ദൗത്യം ആരംഭിക്കുമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.
മൂന്നാർ: ദൗത്യസംഘത്തിെൻറ നടപടിയിൽ പ്രതീക്ഷയുണ്ടെങ്കിലും അരിക്കൊമ്പന്റെ കാര്യമായതിനാൽ വളരെ എളുപ്പമൊന്നും പിടികൂടുമെന്ന് കരുതുന്നില്ലെന്നുമാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശത്ത് കറങ്ങിത്തിരിയുന്നതിൽ ഏറ്റവും ബുദ്ധിമാനാണ് അരിക്കൊമ്പനെന്ന് ഇവർ പറയുന്നു. ഇതിന് മുമ്പും ഒരു തവണ പിടികൂടാൻ ശ്രമിച്ചിട്ടും നടക്കാതെ പോയത് ഇവർ ചൂണ്ടിക്കാട്ടി. അരിക്കൊമ്പനെ പിടികൂടി വണ്ടിയിൽ കയറ്റിവിട്ടാൽ മാത്രമേ കൊണ്ടുപോയെന്ന് വിശ്വസിക്കാൻ കഴിയൂവെന്നും മുൻകാല അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണിത് തങ്ങളിത് പറയുന്നതെന്നും നാട്ടുകാർ പറഞ്ഞു. ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ ഭീതി പരത്തി കറങ്ങിനടന്ന അരിക്കൊമ്പൻ വെള്ളിയാഴ്ച എവിടേക്ക് മുങ്ങിയെന്നതാണ് വനം വകുപ്പിനെ കുഴപ്പിച്ച ചോദ്യം.
വെള്ളിയാഴ്ച ദൗത്യ നടപടി തുടങ്ങിയെങ്കിലും ആനയെ കണ്ടെത്തുക എന്ന പ്രാഥമിക നടപടിപോലും ചെയ്യാൻ വനം വകുപ്പിനായില്ല. വലിയ സന്നാഹങ്ങളൊരുക്കി നടത്തിയ തിരച്ചിലിൽ അരിക്കൊമ്പൻ തമ്പടിക്കാറുള്ള ഇടങ്ങളിലൊന്നും ആനയുടെ പൊടിപോലും കണ്ടെത്താൻ കഴിഞ്ഞില്ല. ഉദയത്തിന് മുമ്പുതന്നെ അരിക്കൊമ്പനെ പിടികൂടാൻ കഴിയുമെന്ന ആത്മവിശ്വാസം വനം വകുപ്പിനുണ്ടായിരുന്നു. അതിനനുസരിച്ചാണ് ദൗത്യം ക്രമീകരിച്ചത്. എന്നാൽ, ദൗത്യം തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും ആനയെ കണ്ടെത്താൻ കഴിയാത്തത് തിരിച്ചടിയാകുകയായിരുന്നു.
മൂന്നാർ: ഒമ്പത് മണിക്കൂറോളം തിരഞ്ഞിട്ടും അരിക്കൊമ്പനെ കണ്ടെത്താനാവാതെ പോയതിന് പിന്നിൽ കാര്യങ്ങൾ ആസൂത്രണം ചെയ്തതിൽ വനം വകുപ്പിന് സംഭവിച്ച വീഴ്ചയെന്ന് പ്രദേശവാസികൾ. വർഷങ്ങളായി അരിക്കൊമ്പെൻറ നീക്കങ്ങളും സ്വഭാവ സവിശേഷതകളും പെരുമാറ്റ രീതികളും അടുത്തറിയാവുന്ന പ്രദേശവാസികളിൽ ആരെയും ദൗത്യസംഘത്തിെൻറ ഭാഗമാക്കാതിരുന്നതിനെയാണ് അവർ ചോദ്യം ചെയ്യുന്നത്.
അവസാന നിമിഷം വരെ കാര്യങ്ങളെല്ലാം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് പറഞ്ഞ ഉദ്യോഗസ്ഥർ ആന എവിടെ പോയി എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. തിരിച്ചറിയാൻ കൃത്യമായ അടയാളങ്ങളുണ്ടായിട്ടും മറ്റാനകൾക്കൊപ്പം കണ്ടത് അരിക്കൊമ്പനല്ലെന്ന് ദൗത്യ സംഘാംഗങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാതെ പോയി. പ്രദേശവാസികൾ ആരെങ്കിലും സംഘത്തിൽ ഉണ്ടായിരുന്നെങ്കിൽ ആനയെ കൂടുതൽ കൃത്യമായി നിരീക്ഷിക്കാനും കണ്ടെത്താനും കഴിയുമായിരുന്നു എന്നാണ് അവർ പറയുന്നത്.
തൊടുപുഴ: ആക്രമണം പതിവായതോടെ 2017ലാണ് അരിക്കൊമ്പനെ പിടികൂടാൻ വനം വകുപ്പ് ആദ്യ ശ്രമം നടത്തിയത്. ഏഴുതവണ മയക്കുവെടി വെച്ചെങ്കിലും ആന പൂർണമായും മയങ്ങിയില്ല. ഇതോടെ കുങ്കിയാനകളെ ഉപയോഗിച്ച് തളക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. അന്ന് രണ്ട് കുങ്കിയാനകളാണ് ദൗത്യത്തിന് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് നാലെണ്ണമുണ്ട്.
ജില്ലയുടെ ഭൂപ്രകൃതിയും അന്ന് ദൗത്യം പരാജയപ്പെടാൻ കാരണമാണ്. ചെങ്കുത്തായ പ്രദേശത്തുവെച്ച് മയക്കുവെടിയേറ്റ ആനയെ കൂട്ടിലാക്കുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഉയർന്ന ഡോസിൽ മയക്കുവെടി നൽകിയിട്ടും അന്ന് അരിക്കൊമ്പന് അടി തെറ്റിയില്ല. കുങ്കിയാനകൾക്കുപോലും അടുക്കാനാവാതെ വന്നതോടെ റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിൽ വിടാനുള്ള പദ്ധതിയും പാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.