ഇടുക്കി: ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന ബ്രൂസല്ലോസിസ് രോഗപ്രതിരോധ കുത്തിവെപ്പ് ഒന്നാം ഘട്ടത്തിന് തുടക്കമായി. സംസ്ഥാന വ്യാപകമായി ഈമാസം 19 വരെ നാല് മുതൽ ആറുമാസം വരെ പ്രായമുള്ള പശുക്കിടാങ്ങൾക്കും എരുമക്കിടാങ്ങൾക്കുമാണ് കുത്തിവെപ്പ് നൽകുന്നത്. പശുക്കളിൽ വന്ധ്യത, ഗർഭഛിദ്രം, മറുപിള്ള വീഴാതിരിക്കൽ എന്നിവക്ക് കാരണമാകുന്ന ഈ രോഗം മനുഷ്യരിലും മാരകമാകാൻ സാധ്യതയുണ്ട്. അതിനാൽ രോഗപ്രതിരോധം വളരെ പ്രധാനമാണ്. പശുക്കുട്ടിയുടെ ജീവിതകാലം മുഴുവൻ പ്രതിരോധശേഷി നൽകാൻ ഈ കുത്തിവെപ്പിന് കഴിയും. പ്രതിരോധ കുത്തിവെപ്പ് സൗജന്യമാണ്. കുത്തിവെപ്പ് നടത്തുന്ന എല്ലാ കന്നുകുട്ടികളുടെയും ചെവിയിൽ ഇയർടാഗ് ഘടിപ്പിക്കും. ബ്രൂസല്ല പ്രതിരോധ കുത്തിവെപ്പ് കാമ്പയിൻ ജില്ലതല ഉദ്ഘാടനം ഉടുമ്പന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന് അധ്യക്ഷത വഹിച്ചു. ജോൺസണ് കുര്യന്, ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ല കോഓഡിനേറ്റർ ഡോ. ജെസി സി. കാപ്പന്, ജില്ല എപ്പിഡെമിയോളജിസ്റ്റ് ഡോ. സാനി തോമസ്, വെറ്ററിനറി സർജൻമാരായ ഡോ. മിനു ജയിംസ്, ഡോ. ഐ.ടി. അഖില്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.