തൊടുപുഴ: ലഹരിക്കടത്തുക്കാരെ പിടികൂടാൻ പരിശോധന വ്യാപിപ്പിച്ച് എക്സൈസ്. ജില്ലയിൽ തൊടുപുഴ, അടിമാലി, ദേവികുളം മേഖലകൾ കേന്ദ്രീകരിച്ച് ലഹരിക്കേസുകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് പരിശോധനയടക്കം ഊർജിതമാക്കിയിരിക്കുന്നത്. ലഹരി അനുബന്ധ കേസുകളുമായി ബന്ധപ്പെട്ട് 2022 ജൂൺ മുതൽ 2023 ജൂൺ വരെ 6037 കേസുകളാണ് എക്സൈസ് രജിസ്റ്റർ ചെയ്തത്. 894 അബ്കാരി കേസുകളും 545 മയക്കുമരുന്ന് കേസുകളും 4598 നിരോധിത പുകയില വിൽപന കേസുകളും ഇതിൽ ഉൾപ്പെടുന്നു.
മയക്കുമരുന്ന് കേസുകളിൽ കൂടുതൽ കഴിഞ്ഞവർഷം സെപ്റ്റംബറിലാണ്, 60. കുറവ് ജൂണിലും-31. നിരോധിത പുകയില വിൽപന കേസുകളിൽ കൂടുതൽ കഴിഞ്ഞ ഒക്ടോബറിലാണ്- 766 എണ്ണം. കുറവ് കഴിഞ്ഞ മാർച്ചിലും- 213 കേസ്. അബ്കാരി കേസുകളിൽ ആകെ 866 പേരെയും മയക്കുമരുന്ന് കേസുകളിൽ 554 പേരെയും ഇക്കാലയളവിൽ അറസ്റ്റ് ചെയ്തു. അബ്കാരി കേസുകളിൽ കൂടുതൽ പേർ അറസ്റ്റിലായത് 2022 ആഗസ്തിലും മയക്കുമരുന്ന് കേസുകളിൽ കൂടുതൽ അറസ്റ്റ് സെപ്റ്റംബറിലുമാണ്. യഥാക്രമം 86ഉം 62ഉം.
നിരോധിത പുകയില ഉൽപ്പന്ന വിപണന കേസുകളിൽ 15,46,800 രൂപ പിഴ ഈടാക്കി. 140.15 ലിറ്റർ സ്പിരിറ്റ്, 138.75 ലിറ്റർ ചാരായം, 3372.85 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 51.558 ലിറ്റർ ഹഷീഷ് ഓയിൽ, 23.25 കിലോ കഞ്ചാവ്, 198.8 ലിറ്റർ ബീർ, 5485 ലിറ്റർ വാഷ് എന്നിവയും പിടിച്ചെടുത്തു. പ്രതികളുടെ പക്കൽനിന്ന് തൊണ്ടിക്കാശായി 72,850 രൂപ കണ്ടെടുത്തു. ആകെ 54 കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിച്ച 81 വാഹനങ്ങളും പിടികൂടി. നൈട്രോസെപാം ഗുളിക, എം.ഡി.എം.എ, ചരസ്, എൽ.എസ്.ഡി തുടങ്ങിയവയും പിടികൂടി.
പരിശോധനക്ക് സ്ട്രൈക്കിങ് ഫോഴ്സ്
തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ജില്ലയിലേക്ക് കൂടുതലായി ലഹരിവസ്തുക്കളെത്തുന്നതെന്നാണ് വിവരം. തമിഴ്നാട്ടിലെ കമ്പം, തേനി എന്നിവിടങ്ങളിൽനിന്ന് അതിർത്തി കടന്ന് ജില്ലയിലേക്ക് ഇവയെത്തിക്കാൻ പ്രത്യേക സംഘങ്ങളുമുണ്ട്. ഒരുവർഷത്തിനിടെ 11000ലേറെ പരിശോധനകളാണ് ആകെ നടത്തിയതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വിവിധ വകുപ്പുകളുമായി സഹകരിച്ച് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
പൊലീസും വനംവകുപ്പുമായും ചേർന്നും പരിശോധനകൾ നടത്തുന്നു. രണ്ട് സ്ട്രൈക്കിങ് ഫോഴ്സിനെ ഉപയോഗിച്ച് രാത്രിയിൽ പട്രോളിങ്ങും വാഹനപരിശോധനയുമുണ്ട്. രണ്ട് സ്പെഷൽ സ്ക്വാഡും ഒരു ഹൈവേ പട്രോളിങ്ങും കൺട്രോൾ റൂമും പ്രവർത്തിക്കുന്നുണ്ട്. വിനോദസഞ്ചാരികളിൽ നിന്നടക്കം അടുത്ത കാലങ്ങളിൽ ലഹരിക്കേസുകൾ കണ്ടെത്തിയിരുന്നു.
വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയ പ്രവർത്തിക്കുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള വിവിധ ബോധവത്കരണ പരിപാടികളും സജീവമാക്കിയതായി എക്സൈസ് അധികൃതർ പറഞ്ഞു. പരാതികളുള്ള സ്കൂളുകളിൽ പ്രത്യേക പട്രോളിങ് നടത്തും. അപരിചിതരെ പ്രത്യേകമായി നിരീക്ഷിക്കും. ഒരു സ്കൂളിൽ ഒരു ജീവനക്കാരനെ ഇത്തരം കാര്യങ്ങൾ നിരീക്ഷിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം വിവരങ്ങൾ കൈമാറും. പൊതുജനങ്ങൾക്കായി വാർഡുതല കമ്മിറ്റികൾ രൂപവത്കരിച്ചു. വിവരശേഖരണത്തിനും ബോധവത്കരണത്തിനും ഇവ സഹായകരമാകുമെന്നും എക്സൈസ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.