ഇടുക്കി: വാഴത്തോപ്പ്, മരിയാപുരം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് തടിയമ്പാട്-മരിയാപുരം റോഡിൽ പെരിയാറിന് കുറുകെ തടിയമ്പാട് പാലം നിർമിക്കുന്നതിന് രൂപരേഖയും അലൈൻമെന്റും തയാറായതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം സി.ആർ.ഐ.എഫ്- സേതു ബന്ധൻ പദ്ധതിയിൽ 32 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
വാഴത്തോപ്പ് -മരിയാപുരം പഞ്ചായത്ത് പ്രസിഡന്റുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പ്രദേശ വാസികൾ എന്നിവരുമായി ചർച്ച നടത്തി ഏകകണ്ഠമായാണ് അലൈൻമെന്റ് ധാരണയായത്. ദേശീയപാത വിഭാഗം തയാറാക്കിയ സ്കെച്ച് പ്രകാരം 240 മീറ്റർ നീളത്തിലാണ് പാലം നിർമിക്കുക. പദ്ധതി പ്രദേശം എം.പി. സന്ദർശിച്ചു.
ദേശീയപാത അസി. എക്സിക്യൂട്ടീവ് എൻജിനീയർ റെക്സ്, അസിസ്റ്റന്റ് എഞ്ചിനീയർ റിജിൻ, അർജുൻ, വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇവിടത്തെ പാലം 2018-ലെ പ്രകൃതിക്ഷോഭത്തിൽ തകർന്നിരുന്നു. തുടർന്ന് മാസങ്ങൾ കഴിഞ്ഞാണ് രണ്ട് പഞ്ചായത്തുകൾ തമ്മിൽ ഗതാഗതം പുന:സ്ഥാപിച്ചത്. തുടർന്നുള്ള മഴക്കാലങ്ങളിൽ ചപ്പാത്ത് തകരുന്നത് തുടർച്ചയായപ്പോൾ പുതിയ പാലം സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കാൻ പദ്ധതി തയാറാക്കുന്നതിന് എം.പി. പി.ഡബ്ലിയു.ഡി. (ദേശിയപാത വിഭാഗം) ചീഫ് എഞ്ചിനീയർക്ക് കത്ത് നൽകുകയായിരുന്നു. തുടർന്ന് പ്രോജക്ട് റിപ്പോർട്ട് കേന്ദ്ര ഉപരിതല മന്ത്രാലയത്തിൽ എത്തിയപ്പോൾ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് അനുമതി വാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.