മൂലമറ്റം: ആഭ്യന്തര വൈദ്യുതി ഉൽപാദനം വർധിപ്പിച്ചതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് പകുതിയിൽ താഴെ എത്തി. വൈദ്യുതി വകുപ്പിനുകീഴിലെ ഡാമുകളിൽ മഴക്കാലത്ത് 95 ശതമാനത്തിലധികം ഉയർന്ന ജലനിരപ്പ് നിലവിൽ 48 ശതമാനത്തിലാണ്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കിയിൽ ജലനിരപ്പ് 52 ശതമാനമാണ്. പമ്പ 47, ഷോളയാർ 35, ഇടമലയാർ 47, മാട്ടുപ്പെട്ടി 49, കുറ്റ്യാടി 51, പൊന്മുടി 27, നേര്യമംഗലം 50, ലോവർ പെരിയാർ 75, പെരിങ്ങൽകുത്ത് 48 എന്നിങ്ങനെയാണ് മറ്റ് പ്രധാന ഡാമുകളിൽ നിലവിലെ ജലനിരപ്പ്. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്റെ എല്ലാ ഡാമിലും കൂടി 48 ശതമാനം ജലം അവശേഷിക്കുന്നുണ്ട്. ഇത് ഉപയോഗിച്ച് 1992.528 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാം.
മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ വെള്ളം സംഭരണികളിൽ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തിങ്കളാഴ്ച വരെയുള്ള കണക്ക് പ്രകാരം പ്രതിദിന ഉപഭോഗം 78.10 ദശലക്ഷം യൂനിറ്റാണ്.
ഇതിൽ 20.41 ദശലക്ഷം യൂനിറ്റ് കേരളത്തിൽ ആഭ്യന്തരമായി ഉൽപാദിപ്പിച്ചപ്പോൾ 57.68 ദശലക്ഷം യൂനിറ്റ് പുറം സംസ്ഥാനങ്ങളിൽനിന്ന് വാങ്ങി. വേനൽ ചൂട് കടുത്തതോടെ എയർകണ്ടീഷണറുകളുടെയും ഫാനിന്റെയും ഉപയോഗം കൂടിയതാണ് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.