കണ്ണൂർ: നഗരത്തിലെ അനധികൃത തട്ടുകടകൾക്കും ബങ്കുകൾക്കുമെതിരെ കണ്ണൂർ കോർപറേഷൻ നടപടി തുടങ്ങി. നഗരത്തിൽ അനധികൃതമായി കൈയേറിയ നൂറിലേറെ പെട്ടിക്കടകളും തട്ടുകടകളുമാണ് നീക്കാനുള്ളത്. കണ്ണൂർ കോർപറേഷന്റെ നേതൃത്വത്തിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിച്ചുതുടങ്ങി. രണ്ടുദിവസമായി റെയിൽവേ സ്റ്റേഷൻ പരിസരം, മുനീശ്വരൻ കോവിൽ, കവിത തിയറ്റർ തുടങ്ങിയയിടങ്ങളിലെ 10 തട്ടുകടകളാണ് അധികൃതർ നീക്കം ചെയ്തത്.
നഗരത്തിലും പരിസരപ്രദേശങ്ങളിലും അനധികൃത തട്ടുകടകളും ബങ്കുകളും വ്യാപകമായതിനെ തുടർന്ന് കോർപറേഷൻ ഭരണസമിതി യോഗത്തിൽ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഇവ നീക്കം ചെയ്യാൻ ആരോഗ്യ വിഭാഗത്തിനും റവന്യൂ വിഭാഗത്തിനും നിർദേശം നൽകിയത്. ഹെൽത്ത് ഇൻസ്പെക്ടർ, അസി. എൻജിനീയർ, റവന്യൂ ഇൻസ്പെക്ടർ എന്നിവർ ഉൾപ്പെട്ട പ്രത്യേക സ്ക്വാഡിനും രൂപം നൽകിയിരുന്നു. പൊലീസ് സഹായത്തോടെ സ്ക്വാഡ് അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാനാണ് തീരുമാനം. കാലവർഷം ശക്തമായതോടെ നഗരത്തിൽ പലയിടത്തും വെള്ളം കയറിയതിനെ തുടർന്ന് ഒഴിപ്പിക്കൽ നടപടികൾ നടപ്പാക്കിയിരുന്നില്ല.
പരാതികൾ വ്യാപകമായതോടെ 14 ദിവസത്തിനുള്ളിൽ സ്വമേധയാ നീക്കം ചെയ്യണമെന്ന് കോർപറേഷൻ സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഒഴിയാത്ത സാഹചര്യത്തിലാണ് നടപടി. നീക്കം ചെയ്ത തട്ടുകടകൾ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലേക്ക് നീക്കി.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ എം. സുധീർ ബാബു, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ആർ. സന്തോഷ് കുമാർ, എ.വി. ജൂന റാണി, ഇ.എസ്. ഷഫീർ അലി എന്നിവർ നടപടിക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിലും അനധികൃത പെട്ടിക്കടകൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പയ്യാമ്പലം, താഴെചൊവ്വ, നടാൽ, ഏച്ചൂർ റോഡ് എന്നിവിടങ്ങളിൽ അനധികൃത തട്ടുകടകൾ വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.