നടുവിൽ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ കൊന്നൊടുക്കിയ പന്നികളെ സംസ്കരിക്കുന്നു
കണ്ണൂർ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച നടുവിൽ പഞ്ചായത്തിൽ ഒരു ഫാമിലെ 50 പന്നികളെയും കൊന്നൊടുക്കി. പഞ്ചായത്തിലെ മണ്ടളം പി.സി. ബാബുവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിലെ പന്നികളെയാണ് കൊന്നത്. ഇവയെ കൊന്നശേഷം മുഴുവൻ പന്നികളെയും മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിച്ചു. ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ല കലക്ടർ അരുൺ കെ. വിജയന്റെ ഉത്തരവ് ബുധനാഴ്ചയാണ് മൃഗസംരക്ഷണ വകുപ്പിന് കിട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാവിലെ പന്നികളെ കൊന്നൊടുക്കിയത്.
ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി. പ്രശാന്ത് ചെയർമാനും ചീഫ് വെറ്ററിനറി ഓഫിസർ ഡോ. ബിജോയി വർഗീസ് നോഡൽ ഓഫിസറുമായ 31 അംഗ റാപിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് പന്നികളെ കൊന്നൊടുക്കിയത്. ഡോ. വിനോദ് കുമാർ ലീഡറും ഡോ. മനു ശേഖർ കോഓഡിനേറ്ററുമായിരുന്നു. പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച പന്നിഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും ഒമ്പത് കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും കലക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. കെ.എസ്. ജയശ്രീ ലീഡറും ഡോ. ആരമ്യ തോമസ് കോഓഡിനേറ്ററുമായ ടീമാണ് ഈ പ്രദേശങ്ങൾ നിരീക്ഷിക്കുന്നത്.
ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽനിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്ന് മാസത്തേക്ക് ജില്ല കലക്ടർ നിരോധിച്ചിട്ടുണ്ട്.
മറ്റ് സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നും പന്നിമാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർ.ടി.ഒയുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തുന്നുണ്ട്. രോഗമുക്ത മേഖലയിൽനിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്താനാണിത്. രണ്ടാഴ്ച മുമ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഉദയഗിരി പഞ്ചായത്തിലെ ഒമ്പത് ഫാമുകളിലായി 179 പന്നികളെ കൊന്നൊടുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.